Friday, February 19, 2016

അഭിരാമവാരഫലം (ചെമ്മരത്തി –അരുൺ രാജ Arun Raja) വിശകലനം

അഭിരാമവാരഫലം (ചെമ്മരത്തി –അരുൺ രാജ Arun Raja)

ചെമ്മരത്തി
------------------                                                                                                                                                 കണ്ണേ, കത്തുമീ കനലിന്ന് ചൂടില്ല
ചെമ്മാനത്തിന്റെ ചോപ്പു മാത്രം
മുന്നിൽ നിന്നു തുടുക്കും കവിളിണ-
ച്ചെണ്ടിൻ നാണത്തിൻ ഓർമ്മ മാത്രം
അന്തിപ്പോക്കുവെയിൽ വഴിയോരത്തെ
ചെന്തെറ്റിക്കാടിൻ ചേല് മാത്രം
എന്തോ ചൊല്ലിച്ചിണുങ്ങുന്ന താമര-
ച്ചുണ്ടോരത്തിലെച്ചൂട് മാത്രം
കണ്ണിൽ ചേകോന്റെ ചുരികത്തലപ്പിലെ-
മിന്നൽ പൂക്കുന്ന ചെമ്മരത്തീ...
പെണ്ണേ കാമനച്ചിറകാർന്ന രാത്രി തൻ-
പുള്ളായ് പാടിനിറഞ്ഞവൾ നീ !
ഈറൻ വേർപ്പിറ്റ മേൽമണിച്ചുണ്ടത്തെ-
പൂവെള്ളിൻകറുപ്പിൻറെ പൊട്ടിൽ,
താരം മുത്തിയ കുടകിൻമലയുടെ
രാവിൻ ചിമിഴൊളിപ്പിച്ചവളേ...
വേളങ്കോട്ടിലെ വേനൽപ്പുഴയില്
മീനായ്‌ നീന്തിത്തുടിച്ചവളേ...
പ്രാവായ് നെഞ്ചിലെ കനകക്കിനാവിന്റെ-
മാനം മുട്ടെപ്പറന്നവളേ...
പെണ്ണേ പൊൻവെയിൽ ചൂടും പുഴ പോലെ
നിൻറെ വടിവൊത്ത പൂവുടലിൽ
ചെമ്മേ വേനൽ മഴതൊട്ട നേരത്തെ-
മണ്ണിൻ നറുമണമാണാഴകേ !
രാവിൽ വൈകിയ നേരം ചുഴലീലെ-
പോതിയെ പോലെയുറഞ്ഞവളേ...
മാറിൽ കുത്തണ മുനവച്ച വാക്കിന്റെ-
ചോറും കോരിവിളമ്പിയോളേ...
പെണ്ണേ, രാത്രി കനക്കുന്നു, മച്ചിലെ-
പല്ലി ചിലച്ചെ,ന്റെ പേക്കിനാവിൽ-
തെന്നൽ പോലും നിലയ്ക്കുമ്പോളോമലേ,
ഉള്ളം നൊന്ത് ശപിച്ചിടല്ലേ...
മഞ്ഞും താണ്ടി കുടകപ്പടയുണ്ട്-
കൊല്ലാൻ വില്ലു കുലച്ചുനില്ക്കേ,
പെണ്ണേ, മോതിരക്കൈവിരലിൽ മുത്തി-
അങ്കക്കച്ച ഞൊറിഞ്ഞുതായോ..
കൈയിൽ വാളുണ്ട്, ഭഗവതി കൂട്ടുണ്ട്
നെഞ്ചിൽ നീയുണ്ട് ചെമ്മരത്തീ...
അങ്കക്കലിപൂണ്ട കതിവന്നൂർവീരനെ-
വെല്ലാനാരുണ്ട് ചെമ്മരത്തീ?
അന്നീ രാവിൻറെ നറുനിലാവെട്ടത്തിൽ
ചെഞ്ചോരപ്പുഴ കണ്ടുവോ നീ ?
മണ്ണിൽ വീഴുന്ന, കുടകന്റെ ചോരയിൽ-
മുങ്ങും തലകളെ കണ്ടുവോ നീ ?
എങ്ങും കേട്ടില്ലേ, മലനാടിൻ വീരന്റെ
പൊന്നുടവാളിന്റെ പാട്ടഴകേ?
അങ്കം മുറ്റിമുറുകെ,യെൻ മോതിര-
ക്കൈവിരലറ്റ കഥ കരളേ..?
പെണ്ണേ നീയിട്ടയണി മോതിരം തേടി
കുന്നേറിപ്പോയ കഥയഴകേ ?
മിന്നൽ പോലെ കുറുമാത്തൂർക്കോട്ടയും
മഞ്ഞും പിന്നിൽ മറഞ്ഞഴകേ!
പൊന്നേ, ചതിക്കും കുടകുമലയുടെ
ചന്ദനക്കാടിൻ മറവുപോലും !
പിന്നിൽ വന്ന് പതുങ്ങിപ്പകപൂണ്ട്-
കൊല്ലും കുടകിൻ പടത്തഴക്കം !
തെയ്യത്തോറ്റം മുറുകുന്നു നീയെൻറെ
വെള്ളോട്ടുവിളക്കായ് നിറയേ...
മഞ്ഞിൻ മേട്ടിൽ മകരനിലാവിന്റെ
ചില്ലായ് ഞാൻ ചിതറുന്നു പൂവേ...
കുന്നിൻ നെറുകിലെ വെള്ളിനക്ഷത്രത്തെ
കണ്ണുകളെല്ലാം തിരഞ്ഞുപോകേ,
പെണ്ണേ വിരിഞ്ഞുവോ, ചെന്തീയിതളാർന്ന-
ചെമ്പരത്തിപ്പൂവായ് നീ ചിതയിൽ ?
നിന്നിൽ, ചെമ്മരത്തിത്തറയിൽ, ചോര-
ചിന്തും അഗ്നിക്കടുംചുവപ്പിൽ
തെയ്യം തുള്ളവേ, കതിവന്നൂർവീരന്റെ-
പെണ്ണേ, കുളിരണ് കനലു പോലും
&&&&&&&&&&&&&&&&&&&&&&&
ചിലവായനകൾ ലഹരിപടർത്താറുണ്ട്.കുളിരണിയിക്കാറുണ്ട്, ചിലപ്പോൾ അറിയാതെ ആഹാ എന്ന് പറഞ്ഞ്പോകാറുമുണ്ട്. നല്ലതിനെ നന്നെന്നും തീയതിനെ മോശമെന്നും മനസ്സും പറയാറുണ്ട്. ഞാനൊരു തുറന്നെഴുത്തുകാരനുമാണ്. കഥാസാരം എനിക്കറിയാവുന്നത്കൊണ്ടാകാം ചെമ്മരത്തി എന്ന കവിത എന്നെ വല്ലാതെ ആകർഷിച്ചൂ. പലർക്കും കതിവനൂർ വീരനേയോ,ചെമ്മരത്തിയേയോ പറ്റി അധികം അറിവുണ്ടായിരിക്കില്ലാ ഇത് ഒരു മിത്താണ്.ഈ മിത്താണ് പിന്നെ തെയ്യമായി അരങ്ങേറിയതും, ഇപ്പോൾ തെയ്യക്കോലം കെട്ടിയാടുന്നതും അതുകൊണ്ട് തന്നെ ഞാൻ ഈ കഥ ആദ്യം ഇവിടെ എടുത്തെഴുതാം.പിന്നെ വരികളിലൂടെ സഞ്ചരിക്കാം
കഥാസാരം
=========
പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നുവന്നിരുന്നു. ക്രമേണ അവർ തെയ്യങ്ങളായി മാറി. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്. ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്. മുത്തപ്പൻ, വിഷ്ണുമൂർത്തി, കതിവനൂർ വീരൻ, പൊട്ടൻ, ഗുളികൻ, വയനാട് കുലവൻ, മുച്ചിലോട്ട് ഭഗവതി, നീലിയമ്മ എന്നിങ്ങനെ ധാരാളം മൂർത്തികൾ ഉണ്ട്.
ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളിൽ ഒന്നാണു് തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ്‌തെയ്യങ്ങൾ എന്ന് അഭിപ്രായമുണ്ട്. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണംവരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ ‘തെയ്യം’ അറിയപ്പെടുന്നു.( ദൈവം എന്ന വാക്കിന്റെ നാടോടി ഭാഷയാണ് തെയ്യം എന്നും എനിക്ക് അഭിപ്രായമുണ്ട്)
നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യംകലയിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ . കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നുണ്ട്. ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌. വൃക്ഷാരാധന, പർവതാരാധന, അമ്മദൈവാരാധന, പ്രേതാരാധന, ശൈവ-വൈഷ്ണവാരാധന എന്നിങ്ങനെ പല ആരാധനാരീതികളുടേയും സമന്വയമാണ്, തെയ്യം.
കതിവനൂർ വീരൻ
*********************

കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് നിവാസി മന്ദപ്പൻ എന്ന തീയ്യ സമുദായത്തിൽ പെട്ട ആളാണ്‌ പിൽകാലത്ത് ദൈവ പരിവേഷം കിട്ടുകയും തെയ്യ മൂർത്തിയായി കെട്ടിയാടപ്പെടുകയും ചെയ്യപ്പെടുന്ന കതിവനൂർ വീരൻ
കണ്ണൂരിനും തളിപ്പറമ്പിനും ഇടയിലുള്ള മാങ്ങാട്ട് മേത്തളിയില്ലത്ത് കുമരച്ചന്റെയും പരക്കയില്ലത്ത് ചക്കിയമ്മയുടേയും മകനായി ചുഴലി ഭഗവതിയുടെ അനുഗ്രഹം കൊണ്ട് ജനിച്ച മകനാണ് മന്ദപ്പൻ. കുട്ടിയായ മന്ദപ്പൻ വീരനും യോദ്ധാവുമായിരുന്നു.അവനോട് പണിയും തൊരവും (വേലയും കൂലിയും എന്നതിനു സമാനമായ ഒരു ശൈലി.)ഇല്ലാതെ നടക്കുന്നതിനെക്കുറിച്ച് വീട്ടുകാർ പരാതിപ്പെട്ടപ്പോൾ ലഭിച്ച മറുപടി “പണിയെടുക്കുവാൻ പണിപണ്ടാട്ടി പെറ്റില്ലെന്നെ.. എന്നെ അവർ പെറ്റതല്ല”
എന്നാണ്. അവന് ചോറും പാലും കൊടുക്കരുതെന്ന് കുമരച്ചൻ വീട്ടുകാരെ വിലക്കി.അമ്മ രഹസ്യമായി ചോറ് കൊടുക്കുന്നത് കണ്ട് അച്ചൻ ദേഷ്യം വന്ന് അവന്റെ വില്ല് ചവിട്ടി ഒടിച്ചു. അങ്ങനെ മന്ദപ്പൻ വീടു വിട്ടിറങ്ങി. കുടകിലെ മലയിലേക്ക് കച്ചവടത്തിനു പോകുന്ന ചങ്ങാതികളോടൊപ്പം മന്ദപ്പനും പോകാനൊരുങ്ങി. അവർ അവനെ മദ്യം കൊടുത്തു മാങ്ങാട് നെടിയകാഞ്ഞിരക്കീഴിൽ മയക്കിക്കിടത്തി സ്ഥലം വിട്ടു. മയക്കംവിട്ടുണർന്നപ്പോൾ, ഒറ്റക്കു, ദിക്കറിയാതെ അലഞ്ഞ മന്ദപ്പൻ ഏറെ നെരം തനിച്ച് നടന്നു. അവസാനം ചങ്ങാതിമാരെ കണ്ടെത്തി.അവർ കതിവന്നൂരിലുള്ള അമ്മാവന്റെ വീട്ടിലെത്തിച്ചേർന്നു.അവൻ അവിടെ താമസിച്ചു. അമ്മാവന്റെ സ്വത്തിൽ പാതി അവനു കിട്ടി. അമ്മായിയുടെ ഉപദേശപ്രകാരം അവൻ എണ്ണക്കച്ചവടം തുടങ്ങി.അതിനിടയിൽ അവൻ വേളാർകോട്ട് ചെമ്മരത്തി എന്ന കാവുതിയ്യ സ്ത്രീയെ കണ്ടുമുട്ടുകയും,പ്രണയിക്കുകയും, വിവാഹം കഴിക്കുകയും ചെയ്തു.ഭാര്യാഗൃഹത്തിൽ താമസവും തുടങ്ങി.
പലപ്പോഴും വൈകിയെത്താറുള്ള മന്ദപ്പനുമായി, ചെമ്മരത്തി പിണങ്ങുക പതിവായിരുന്നു. (സൌന്ദര്യപ്പിണക്കം)എണ്ണക്കച്ചവടമായിരുന്നു അക്കാലത്ത് മന്ദപ്പന്റെ തൊഴിൽ.ചെമ്മരത്തിയുടെ നിർദ്ദേശാനുസരണം വാനവർ നാട്ടിലും,ദാനവർ നാട്ടിലും, വീരരാജൻ പേട്ടയിലും (വിരാജ് പേട്ട ) ചെന്ന് മന്ദപ്പൻ എണ്ണ വ്യാപാരം നടത്തി.ഒരു ദിവസം വരാൻ വൈകിയ മന്ദപ്പനിൽ ചെമ്മരത്തി സംശയാലുവായി ,അവൾ കപ്പാല തുറക്കുകയോ നായയെ തടുക്കുകയോ ചെയ്തില്ല.പാലും ചോറും ചോദിച്ച മന്ദപ്പനോട് അവയ്ക്കുപകരമായി യഥാക്രമം രുധിരം വെട്ടി കുടിക്കാനും, തലച്ചോറ് കഴിക്കാനും കോപത്തോടെ പറഞ്ഞു.അവസാനം അവൾ വിളമ്പിക്കൊടുത്ത ചോറ് കഴിക്കാൻ തുടങ്ങുമ്പോൾ, ഒന്നാമത്തെ ചോറുരുള എടുത്തപ്പോൾ കിട്ടിയത് കല്ലും, നെല്ലും,തലമുടിയുമെല്ലാം.രണ്ടാമത്തെ ചോറുരുള നെടുകെ പിളർന്നു.അപ്പോൾ കേൾക്കുന്നത് പടവിളിയാണ്. ആയുധങ്ങൾ തൊഴുതെടുത്ത് പടയ്ക്കു പുറപ്പെട്ട മന്ദപ്പന് വീണ്ടും ദുശ്ശകുനങ്ങൾ കാണേണ്ടിവന്നു.ചെമ്മരത്തിയുടെ ശാപവാക്കുകൾ സത്യമാവട്ടെയെന്നും പറഞ്ഞ് മന്ദപ്പനിറങ്ങി.പടയിൽ മന്ദപ്പൻ വിജയിയായി. തിരികെ വീട്ടിലേക്കുള്ള വഴിമധ്യേ തന്റെ പീഠമോതിരവും ചെറുവിരലും പോരിനിടയിൽ നഷ്ടപ്പെട്ട കാര്യം മനസ്സിലാക്കുകയും അത് വീണ്ടെടുക്കാൻ പോവുകയും ചെയ്തു. പരാജയത്താൽ കലിതുള്ളിയിരുന്ന കുടകിലെ പോരാളികൾ തിരികെയെത്തിയ മന്ദപ്പനെ ചതിയിൽ വെട്ടിനുറുക്കി .മന്ദപ്പനെ കാത്തിരുന്ന ചെമ്മരത്തി കദളിവാഴകൈയിൽ പീഠമോതിരവും ചെറുവിരലും വന്നു വീണതാണ് കണ്ടത്. തന്റെ പതിക്കു നേരിട്ട ദുര്യോഗത്തിൽ വലഞ്ഞ ചെമ്മരത്തി മന്ദപ്പന്റെ ചിതയിൽ ചാടി ജീവനൊടുക്കുകയും ചെയ്തു അമ്മാവനും മകൻ അണ്ണൂക്കനും ശവസംസ്കാരം കഴിഞ്ഞു മടങ്ങവെ ദൈവക്കരുവായി മാറിയ മന്ദപ്പനേയും ചെമ്മരത്തിയേയും അണ്ണൂക്കൻ തൊറം കണ്ണാലെ കണ്ടു.വെളിപാടുണ്ടായി ഉറഞ്ഞു തുള്ളി. അമ്മാവന്റെ സാന്നിദ്ധ്യത്തിൽ മന്ദപ്പന്റെ കോലം കെട്ടിയാടിച്ചു.അമ്മാവൻ അരിയിട്ട് കതിവനൂർ വീരൻ എന്ന് പേരിട്ടു
ചടുലമായ പദചലനവും മെയ്‌ വഴക്കവും കതിവനൂർ വീരന്റെ പ്രത്യേകതയാണ്. രാത്രിയിലോ, പുലർച്ചയിലോ ആണ് സാധാരണ ഈ തെയ്യമൂർത്തി അരങ്ങേറാറുള്ളത്. കതിവനൂർ വീരൻ അരങ്ങേറുന്ന, വാഴയും വിവിധ-വർണ ചായങ്ങളും പന്തങ്ങളും ഉപയോഗിച്ച് തയാറാക്കുന്ന കളം ചെമ്മരത്തിതറ എന്നറിയപ്പെടുന്നു.ഈ തറ ചെമ്മരത്തിയാണ് എന്ന് സങ്കൽപം. അതിലെ അറുപത്തിനാല് കളങ്ങൾ കുടകരുടെ ചതിയിൽ കതിവനൂർ വീരൻ അറുപത്തിനാല് കഷ്ണങ്ങളായതിന്റെ സ്മരണയാണ്‌. നാകം താഴ്‌ത്തി എഴുത്ത് എന്നാണ് കതിവനൂർ വീരൻ തെയ്യത്തിന്റെ മുഖത്തെഴുത്തിനു പേര്.താടിയും മീശയും ഉണ്ടാകും. തിടങ്ങൽ തോറ്റം,വലിയ തോറ്റം, തെയ്യം എന്നിങ്ങനെ അവതരണത്തിന് മൂന്നു ഘട്ടങ്ങളുണ്ട്………… അരവിന്ദൻ മാഷിന്റെ തമ്പ് എന്ന സിനിമയിൽ കാവാലം നാരായണപണിക്കർ സർ എഴുതിയ“കാനകപ്പെണ്ണു ചെമ്മരത്തി…………” എന്ന പാട്ടിലെ കഥതേടിയലഞ്ഞപ്പോളാണ് കതിവനൂർവീരന്റെ കഥയെപ്പറ്റി കൂടുതൽ മനസ്സിലാക്കിയത്… ആപാട്ടിലും ഇപ്പോൾ Arun Raja കവിതയിലും,നായകനേക്കാൾ നായികയായ ചെമ്മരത്തിക്കാണ് പ്രാധാന്യം കല്പിച്ചിരിക്കുന്നത്. ഞാൻ ഗദ്യത്തിൽ പറഞ്ഞ ഈകഥാരൂപം, എഴുപത് ചെറുവരികളിലായി ഉൾക്കൊള്ളിച്ച് കാവ്യാംശയം തെല്ലും നഷ്ടമാകാതെയും,അതിമനോഹരമായ പദവിന്യാസത്തിലൂടെ അരുൺ രാജ ഇവിടെ കോറിയിട്ടിരിക്കുന്നു. വരികളിൽ തന്നെ ഈ കഥ വിന്യസിച്ചിരിക്കുന്നതിനാലും കഥ ഞാൻ ഇവിടെ പറഞ്ഞതിനാലും കഥാ‍ഗാത്രത്തെ വിട്ട് വരികളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കാം എങ്കിലും വരികളിലലിഞ്ഞ് കിടക്കുന്നകഥയും അറിയാത വിശകലനത്തിൽ വരുമെന്ന് തോന്നുന്നു.ക്ഷമിക്കുക.
കണ്ണേ, കത്തുമീ കനലിന്ന് ചൂടില്ല
ചെമ്മാനത്തിന്റെ ചോപ്പു മാത്രം
മുന്നിൽ നിന്നു തുടുക്കും കവിളിണ-
ച്ചെണ്ടിൻ നാണത്തിൻ ഓർമ്മ മാത്രം
അന്തിപ്പോക്കുവെയിൽ വഴിയോരത്തെ
ചെന്തെറ്റിക്കാടിൻ ചേല് മാത്രം
എന്തോ ചൊല്ലിച്ചിണുങ്ങുന്ന താമര-
ച്ചുണ്ടോരത്തിലെച്ചൂട് മാത്രം
(കണ്ണേ, എന്റെ കണ്ണുമാകാം, നീ എന്ന കണ്മണിയുമാകം, സന്ധ്യാരാഗശോഭയണിഞ്ഞ് നില്ക്കുന്ന നിന്റെ കത്തുന്നമേനിയിൽ ഞാൻ ദർശിക്കുന്നത് അന്തിമാനത്തെ ചുവപ്പ് മാത്രമാണ് അവിടെ തീക്കനലിന്റെ ചൂട് ഞാനറിയുന്നില്ലാ, മന്ദപ്പന്,കതിർവരൂർ വീരന് അവളോട് പ്രണയമാണ്.ഒടുങ്ങാത്ത ദാഹമാണ് ,മന്ദപ്പന്റെ കാഴ്ചപ്പാടിലൂടെയാണ് കവിയുടെ സഞ്ചാരം, ഒരുപക്ഷേ മന്ദപ്പന്റെ ആത്മാവിന്റെ പാട്ടുമാകാം, അവളുടെ കവിളിണകളിലെ തുടിപ്പ് നാണത്തിന്റെ ഓർമ്മ പടർത്തുകയാണ്, വഴിയോരത്തെ തെറ്റിക്കാടിന് പോക്കുവെയിലിന്റെ ചേല് കടംകൊണ്ടിരിക്കുകയാണ്.നിന്റെ ചുണ്ടൊരങ്ങളിൽ എന്തോചൊല്ലിച്ചിണുങ്ങുന്നതാമരയിതളിനെ ഞാൻ ദർശിക്കുന്നു.)
കണ്ണിൽ ചേകോന്റെ ചുരികത്തലപ്പിലെ-
മിന്നൽ പൂക്കുന്ന ചെമ്മരത്തീ...
പെണ്ണേ കാമനച്ചിറകാർന്ന രാത്രി തൻ-
പുള്ളായ് പാടിനിറഞ്ഞവൾ നീ !
ഈറൻ വേർപ്പിറ്റ മേൽമണിച്ചുണ്ടത്തെ-
പൂവെള്ളിൻകറുപ്പിൻറെ പൊട്ടിൽ,
താരം മുത്തിയ കുടകിൻമലയുടെ
രാവിൻ ചിമിഴൊളിപ്പിച്ചവളേ...
(അങ്കച്ചേകോന്റെ ചുരികയുടെ തിളക്കം അവളുടെ കണ്ണിൽ മിന്നലായ് അലയടിക്കുന്നു,അത്ര തിളക്കമാണ് ആ മിഴിയിണകൾക്ക്, പെണ്ണേ കാമാസക്തിയുള്ളവളായി രാത്രികളിൽ പുള്ളായി നീ എന്നിൽ പാടി നിറഞ്ഞതും,ഞാൻ ഓർമ്മിക്കുകയാണ്. രതിസമാഗമവേളകഴിഞ്ഞ്,നിന്റെ മേൽമണിച്ചുണ്ടിൽ ഇറ്റ്നിന്ന തൂവേർപ്പിൻ കണികയിൽ,നക്ഷത്രങ്ങൾ മുത്തമിടുന്നകുടകിൻ മലയുടെ രാചന്തം നീ ഒളിച്ച് വച്ചതും ഞാൻ ദർശിച്ചിരുന്നു(മനോഹരമായ വരികൾ -ഇരുത്തം വന്ന കവിയുടെ കാല്പാടുകൾ)
വേളങ്കോട്ടിലെ വേനൽപ്പുഴയില്
മീനായ്‌ നീന്തിത്തുടിച്ചവളേ...
പ്രാവായ് നെഞ്ചിലെ കനകക്കിനാവിന്റെ-
മാനം മുട്ടെപ്പറന്നവളേ...
പെണ്ണേ പൊൻവെയിൽ ചൂടും പുഴ പോലെ
നിൻറെ വടിവൊത്ത പൂവുടലിൽ
ചെമ്മേ വേനൽ മഴതൊട്ട നേരത്തെ-
മണ്ണിൻ നറുമണമാണാഴകേ !
(വേളാർകോട്ട്, വേനൽപ്പുഴ( ആലങ്കാരികമാണെങ്കിലും അവിടെ വേനൽ എന്നപദത്തിനുപകരം മറ്റൊന്നാകാമെന്ന് തോന്നീ)യിൽ മീനായി തുടിച്ച് കുളിച്ച ചെമ്മരത്തീ,നീയന്റെ നെഞ്ചിലെകുറുകുന്ന പ്രാവായിരുന്നു.നിന്നെക്കുറിച്ചുള്ള ചിന്തകൾ എന്നെ അന്ന് വല്ലാതെ ഭ്രമിപ്പിച്ചിരുന്നു, പുഴപോലെ വടിവൊത്ത നിന്റെ പൂമേനിയിൽ വേനൽമഴത്തുള്ളികൾ പതിച്ചപ്പൊൾ എനിക്കനുഭവപ്പെട്ടത് മണ്ണിന്റെ മണമായിരുന്നു.നീ മണ്ണിന്റെ മകളുമായിരുന്നല്ലോ?....നീ എനിക്കെല്ലാമായിരുന്നു അഴകുള്ളവളേ)
രാവിൽ വൈകിയ നേരം ചുഴലീലെ-
പോതിയെ പോലെയുറഞ്ഞവളേ...
മാറിൽ കുത്തണ മുനവച്ച വാക്കിന്റെ-
ചോറും കോരിവിളമ്പിയോളേ...
പെണ്ണേ, രാത്രി കനക്കുന്നു, മച്ചിലെ-
പല്ലി ചിലച്ചെ,ന്റെ പേക്കിനാവിൽ-
തെന്നൽ പോലും നിലയ്ക്കുമ്പോളോമലേ,
ഉള്ളം നൊന്ത് ശപിച്ചിടല്ലേ...
( പലരാത്രികളിലും ഞാൻ താമസിച്ചെത്തുമ്പോൾ,പോതിയെപ്പോലെ {ഭഗവതി, ഭഗവതിയുടെ കോമരം തുള്ളൽ എന്ന അർത്ഥത്തിലാണ് പോതി എന്ന ഗ്രാമ്യവാക്ക് കവി ഇവിടെ ചേർത്തെഴുതിയത്} ചോറു വിളമ്പിക്കൊടുത്തതും അതിനനുബന്ധിച്ചുള്ള സംഭവങ്ങളും, ശാപവചനങ്ങളും ഞാൻ മുകളിലെ കഥയിൽ സൂചിപ്പിച്ചിട്ടുണ്ട് )
മഞ്ഞും താണ്ടി കുടകപ്പടയുണ്ട്-
കൊല്ലാൻ വില്ലു കുലച്ചുനില്ക്കേ,
പെണ്ണേ, മോതിരക്കൈവിരലിൽ മുത്തി-
അങ്കക്കച്ച ഞൊറിഞ്ഞുതായോ..
കൈയിൽ വാളുണ്ട്, ഭഗവതി കൂട്ടുണ്ട്
നെഞ്ചിൽ നീയുണ്ട് ചെമ്മരത്തീ...
അങ്കക്കലിപൂണ്ട കതിവന്നൂർവീരനെ-
വെല്ലാനാരുണ്ട് ചെമ്മരത്തീ?
അന്നീ രാവിൻറെ നറുനിലാവെട്ടത്തിൽ
ചെഞ്ചോരപ്പുഴ കണ്ടുവോ നീ ?
മണ്ണിൽ വീഴുന്ന, കുടകന്റെ ചോരയിൽ-
മുങ്ങും തലകളെ കണ്ടുവോ നീ ?
(കഥ മുകളിൽ എഴുതിയിട്ടുണ്ട്- ഇവിടേയും പടനയിക്കുമ്പോഴും മനസ്സിൽ ചെമ്മരത്തിയെ കുടിയിരുത്തിയിരിക്കുന്ന കതിവനൂർവീരനെ കാണാം)
എങ്ങും കേട്ടില്ലേ, മലനാടിൻ വീരന്റെ
പൊന്നുടവാളിന്റെ പാട്ടഴകേ?
അങ്കം മുറ്റിമുറുകെ,യെൻ മോതിര-
ക്കൈവിരലറ്റ കഥ കരളേ..?
പെണ്ണേ നീയിട്ടയണി മോതിരം തേടി
കുന്നേറിപ്പോയ കഥയഴകേ ?
മിന്നൽ പോലെ കുറുമാത്തൂർക്കോട്ടയും
മഞ്ഞും പിന്നിൽ മറഞ്ഞഴകേ!
(മന്ദപ്പൻ എന്ന വ്യക്തിയുടെ കഥകൾ,പിന്നീടാണ് കതിവന്നൂർവീരന്റെ വീരകഥകളായും അദ്ദേഹം പിന്നെ തെയ്യമായതും എന്ന് കവി സൂചിപ്പിക്കുന്നു.അതുപോലെ ഞാൻ നേരത്തേ പറഞ്ഞ കഥയിൽ ചിലയിടങ്ങളിൽ മറ്റൊരു ഭാഷ്യം കാണുന്നുണ്ട്.
കുടകരുമായി ഉഗ്രപോരാട്ടം നടന്നപ്പോൾ. പഠിച്ച ആയുധവിദ്യകളെല്ലാം പ്രയോഗിച്ച് മന്ദപ്പന്‍ വിജയം വരിച്ചു. പക്ഷെ 'മോതിരവും ചെറുവിരലും' നഷ്ടപ്പെട്ടു. അംഗഹീനനായി ആഭരണം നഷ്ട്പ്പെട്ട് യുദ്ധഭൂമിയില്‍ നിന്ന് മടങ്ങുന്നത് അവനിഷ്ടമല്ലായിരുന്നു. കൂട്ടുകാര്‍ മന്ദപ്പനെ തടഞ്ഞു. പടവീരന്‍ തനിച്ച് തോറ്റുമടങ്ങുന്ന പടക്കൂട്ടത്തിലേയ്ക്ക് പോകരുതെന്ന് പറഞ്ഞ് പിടിച്ചുനിര്ത്താ ന്‍ ശ്രമിച്ചെങ്കിലും അവന്‍ വീണ്ടും ഒറ്റയ്ക് കുതിച്ചു. മന്ദപ്പനെ കണ്ടപ്പോള്‍ കുടകര്‍ ആയുധങ്ങളേന്തി പാഞ്ഞടുത്തു. തലങ്ങും വിലങ്ങും അവനെ വെട്ടി. ശരീരഭാഗങ്ങള്‍ ചുറ്റുവട്ടത്തില്‍ കഷ്ണങ്ങളായി പരന്നു. കുടകപ്പട വിജയാട്ടഹാസം മുഴക്കി. ഭര്ത്താദവിന്റെ വരവും കാത്തിരിക്കുകയായിരുന്നു ചെമ്മരത്തി. പെട്ടെന്ന് കദളിവാഴയിന്മേല്‍ മോതിരവും ചെറുവിരലും വന്നു പതിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടി! എന്നുമാണ് മറ്റൊരു കഥ)
തെയ്യത്തോറ്റം മുറുകുന്നു നീയെന്റെ
വെള്ളോട്ടുവിളക്കായ് നിറയേ...
മഞ്ഞിൻ മേട്ടിൽ മകരനിലാവിന്റെ
ചില്ലായ് ഞാൻ ചിതറുന്നു പൂവേ...
കുന്നിൻ നെറുകിലെ വെള്ളിനക്ഷത്രത്തെ
കണ്ണുകളെല്ലാം തിരഞ്ഞുപോകേ,
പെണ്ണേ വിരിഞ്ഞുവോ, ചെന്തീയിതളാർന്ന-
ചെമ്പരത്തിപ്പൂവായ് നീ ചിതയിൽ ?
നിന്നിൽ, ചെമ്മരത്തിത്തറയിൽ, ചോര-
ചിന്തും അഗ്നിക്കടുംചുവപ്പിൽ
തെയ്യം തുള്ളവേ, കതിവന്നൂർവീരന്റെ-
പെണ്ണേ, കുളിരണ് കനലു പോലും
(കതിവനൂർവീരനായി നിന്ന് തെയ്യക്കോലമാറ്റുന്നത് നോക്കി നിൽക്കുന്ന മന്ദപ്പന്റെ ചിന്തയിലൂടെയുള്ള സഞ്ചാരമാനെന്ന് വ്യക്തമാക്കുന്നതാണീ വരികൾ,താൻ പ്രണയിച്ച,വിവാഹം കഴിച്ച ലാളിച്ച ചെമ്മരത്തി കതിവനൂർവീരന്റെ സ്വപ്നനായികയാണ്.തന്നോടൊപ്പം ചിതയിൽ ചാടിമരിച്ച തന്റെ പ്രേയസിയുടെ, ചെ മ്മരത്തിത്തറയിലെ അഗ്നിക്കടുംചുവപ്പിൽ ,കനലാട്ടത്തറയിലെ കനലുകൾ പോലും അവളുടെ കഥകേട്ട് കുളിരണിയുന്നു എന്ന് കവി പറഞ്ഞ് നിർത്തുമ്പോൾ,ഒരു പ്രണയകഥയിലെ നായികാ സങ്കല്പത്തേക്കാൾ, ദൈവമായി പരിണമിച്ച രണ്ട് വ്യക്തിത്വങ്ങളുടെ കഥ കവിതയായി ആലേഖനം ചെയ്യപ്പെടുകയാണിവിടെ- സാധാരണ തീചാമുണ്ഡിതെയ്യങ്ങളിലാണ് കനലാട്ടം കാണുക.കതിവനൂർതെയ്യത്തറകളിലും കനലാട്ടം ഉണ്ടാകുമായിരിക്കാം ചിലയിടങ്ങളിൽ….)
കവിതയ്ക്ക് വിഷയം കണ്ടെത്തുന്നിടത്താണ് കവി വിജയിക്കുന്നത്. ഒപ്പം കവിതയും, താളാത്മകമായ വരികളും, ചേരുമ്പടിചേർക്കേണ്ടവാക്കുകളുടെ സങ്കലനവും കൂടിയാകുമ്പോൾ കവിതയുടെ തലം വളരെയേരെ ഉയർന്ന് നില്ക്കും .കവിതയെഴുത്തിന്റെ മർമ്മമറിയുന്ന യുവകവിയാണ് അരുൺ രാജാ. നാളെയുടെ വാഗ്ദാനം. ഈ സുവർണ്ണ തൂലികയിൽ നിന്നും ഇനിയും വായനാനുഭൂതി പകർന്ന്തരുന്ന പരശതം കവിതകൾ പിറക്കട്ടെ എന്ന് ആശംസിക്കുന്നതിനോടൊപ്പം നല്ലൊരു കവിതവായിച്ച സുഖാലസ്യത്തിൽ ഞാൻ മയങ്ങട്ടെ…. പ്രിയ സോദരാ… സ്നേഹത്തിന്റെ കുസുമഹാരം അണിയിക്കുന്നതോടൊപ്പം സർവ്വമംഗളങ്ങളും
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$

2 comments:

  1. കവിതയ്ക്ക് വിഷയം കണ്ടെത്തുന്നിടത്താണ് കവി വിജയിക്കുന്നത്.
    ഒപ്പം കവിതയും, താളാത്മകമായ വരികളും, ചേരുമ്പടിചേർക്കേണ്ടവാക്കുകളുടെ
    സങ്കലനവും കൂടിയാകുമ്പോൾ കവിതയുടെ തലം വളരെയേരെ ഉയർന്ന് നില്ക്കും .
    കവിതയെഴുത്തിന്റെ മർമ്മമറിയുന്ന യുവകവിയാണ് അരുൺ രാജാ. നാളെയുടെ വാഗ്ദാനം...

    ReplyDelete
  2. അവലോകനം അതിമനോഹരമായിഅവതരിപ്പിച്ചിരിക്കുന്നു.
    കവിയ്ക്കും ചന്തുസാറിനും ആശംസകള്‍

    ReplyDelete