Saturday, November 22, 2014

ഓർമ്മകളുടെ തുരുത്ത് ( ആത്മകഥ)

ഓർമ്മകളുടെ തുരുത്ത് ( ആത്മകഥ)                                                                        *********************** 
ശീർഷകം -1                                                                                                                                                    താരുണ്യം അട്ടഹാസമായപ്പോൾ

ആത്മകഥ  എഴുതാനുള്ള സമയവും സന്ദർഭവും അതിക്രമിച്ചിരിക്കുന്നൂ എന്നറിയാമെങ്കിലും അതിനുള്ള അറിവോ പക്വതയോ ഒക്കെ ആയിട്ടില്ലാ എന്ന അറിവ് പിന്നിലേക്ക് വലിക്കുന്നു.
എങ്കിലും       
**************************************
                                                                                                                                                                                                                                    മലയാളത്തിലെ ആദ്യത്തെ ആത്മകഥ വൈക്കത്ത് പാച്ചുമുത്തതിനേതാണ്.1875 മഹാകവി ഉള്ളൂർ എസ്.പരമേശ്വരയ്യർ സഹിത്യ പരിഷത് ത്രൈമാസികയിൽ പ്രസിദ്ധീകരിച്ചതാണ്.എന്നാൽ 1941ൽപ്രസിദ്ധീകരിച്ച .വി.കൃഷ്ണപിള്ളയുടെ, മരണാനന്തരപ്രസിദ്ധീകരണങ്ങളായ ‘ജീവിതസ്മരണകൾ’ സത്യസന്ധമായ ജിവിത ചിത്രീകരണം കൊണ്ടും സമഗ്രതകൊണ്ടും മലയാളികൾക്ക് ലഭിച്ച ലക്ഷണമൊത്ത ആദ്യത്തെ ആത്മകഥയാണ്.അതിൽ രാജഭക്തി ഏറെദൃശ്യമാണെന്ന് പണ്ഡിതമതം.
                                                                                                  സർദാർ കെ.എം.പണിക്കർ(ആത്മകഥ-1953) കെ.പി.കേശവമേനോൻ (കഴിഞ്ഞകാലം-1957) ഈ.എം.എസ്.(ആത്മകഥ-1969),എ.കെ.ഗോപാലൻ(ആത്മകഥ-1971), സി.കേശവൻ (ജീവിതസമരം-1954), എൻ ശ്രീകണ്ഠൻ നായർ(എന്റെഅമ്മ),എ.പി ഉദയഭാനു (എന്റെകഥയും അല്പം)എന്നിവരുടെ ആത്മകഥകളിലും ,ബി.വല്ലിംഗ്ടൻ,ഫാദർ വടക്കൻ എന്നിവരുടേതിലും രാഷ്ട്രീയ പശ്ചാത്തലമാണ് കൂടുതലും ഉള്ളത്.
വി.ടി.ഭട്ടതിരിപ്പാട് (കണ്ണീരും കിനാവും), മന്നത്ത് പത്മനാഭൻ(എന്റെ ജീവിതസ്മരണകൾ-1957)ഇടമറുക്(കൊടുങ്കാറ്റുയർത്തിയകാലം-1998),സി.വി. കുഞ്ഞിരാമൻ (ഞാൻ)  എന്നിവരുടേത് സാമൂഹികവും,സാംസ്കാരികവുമായ പശ്ചാത്തലങ്ങളും, സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ള (സ്മരണമണ്ഡലം), ഇ.വി.കൃഷ്ണപിള്ള (ജീവിത സ്മരണകൾ), പി.കേശവദേവ്(എതിർപ്പ്), തകഴി(എന്റെ വക്കീൽ ജീവിതം),വൈക്കം മുഹമ്മദ് ബഷീർ(ഓർമ്മയുടെ അറകൾ), ജോസഫ് മുണ്ടശ്ശേരി(കൊഴിഞ്ഞ ഇലകൾ), തോപ്പിൽഭാസി(ഓളിവിലെ ഓർമ്മകൾ),ജീ.എൻ.പണിക്കർ(ഓർമ്മയുടെ തുരുത്തിൽ നിന്നും) എന്നിവരുടേത് സാഹിത്യത്തിനു മുൻ തൂക്കവും,പി.ജെ ആന്റണി,സെബാസ്റ്റ്യൻ കുഞ്ഞ് കുഞ്ഞ് ഭാഗവതർ,കാമ്പിശ്ശേരികരുണാകരൻ,തുടങ്ങിയവരുടേത് കലാരംഗത്തെ സ്പർശിച്ച് കൊണ്ടുള്ളതുമാണ്. ഔദ്യോഗിക ജീവിതവും,ബ്യൂറോക്രസിയും ഒക്കെ ചുറ്റ്പിണഞ്ഞ് കിടക്കുന്ന എം.കെ.കെ നായരുടെ ആത്മ കഥ  (ആരോടും പരിഭവമില്ലാതെ) ജിവിതവും കവിതയുമൊക്കെ സമ്മേളിക്കുന്ന പി.കുഞ്ഞിരാമൻ നായരുടെ ‘എന്നെ തിരയുന്ന ഞാൻ’, ‘കവിയുടെ കാൽ‌പ്പാടുകൾ’.സി.അച്ചുതമേനൊന്റെ ആത്മകഥ (ടി.എൻ. ജയചന്ദ്രൻ- എഴുതിയത്) ഏത് ഗണത്തിൽ ഉൾപ്പെടുത്തണമെന്ന് ഇന്നും തർക്ക വിഷയമായി നിൽക്കുന്ന മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ യും അരങ്ങ് വാഴുന്ന സാഹിത്യനഭോമണ്ഡലത്തിലേക്ക്, പതിതൻ,പാമരൻ,ദൈന്യപാരാവശ്യത്തിലാണ്ടവൻ,അലസൻ ലോഭി ഇമ്മട്ടിലുള്ള എനിക്കും ഒരു ആത്മകഥ എഴുതണം എന്ന ആശയം അങ്കുരിച്ചത്  അടുത്തിടെ വായിച്ച് തീർത്ത“ഓട്ടിയ വയറും പൊട്ടിയ ചട്ടിയും” എന്ന ആത്മ കഥ വായിച്ചപ്പോഴാണ്. ആർട്ടിസ്റ്റ്.കെ.ജി. എസ്. എസ്.നായർ എഴുതിയ ആ ആത്മകഥയിലൊരിടത്ത് ഞാനും വില്ലനായി? പ്രത്യക്ഷപ്പെടുന്നുണ്ട്. തനി തിരുവനന്തപുരം ഭാഷയിൽ എഴുതിയ ആ  ആത്മകഥ  എനിക്ക് ഗ്രന്ഥകർത്താവ് തന്നെ കൊറിയറിൽ അയച്ച് തന്നതാണ്. പേരു വായിച്ചപ്പൊൾ ആദ്യം എനിക്കിഷ്ടമായില്ലാ പക്ഷേ താളുകൾ മറിച്ചപ്പോൾ ആ സാഹോദരന്റെ ജിവിതയാത്ര എന്നെ വല്ലാത പിടിച്ച് കുലുക്കി. ഒരു മനുഷ്യന് ഇത്രയും ഒക്കെ സഹിക്കാൻ പറ്റുമോ എന്ന് ഞാൻ അത്ഭുതം കൂറി.വായിച്ച് തീർന്നതും  ഞാൻ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടൂ.ഗൾഫിലാ അദ്ദേഹം.അതുകൊണ്ട് തന്നെ, എന്റെ ഫോൺ ബില്ല് കൂട്ടണ്ടാ എന്ന നല്ല ചിന്തയിൽ അദ്ദേഹം ഫോൺ കട്ട് ചെയ്ത് എന്നെ ഇങ്ങോട്ട് വിളിച്ചു.എത്ര നേരം സംസാരിച്ചൂ എന്ന് എനിക്ക് തന്നെ ഓർമ്മയില്ലാ. ഒരു പക്ഷേ ആ വായന ആയിരിക്കാം എന്നെക്കൊണ്ട് ഇങ്ങനെ ഒരെണ്ണം എഴുതിച്ചത്.
മർമ്മം പഠിച്ചാൽ ആരെയും തല്ലാൻ പറ്റില്ലാ എന്ന ചൊല്ലിനെക്കാളുപരി കുറേയേറെ വായിച്ചാൽ ഒന്നും എഴുതാൻ കഴിയില്ലാ എന്ന ചിന്ത വല്ലാതെ അലടുന്നുമുണ്ട്. എങ്കിലും ചില അനുഭവങ്ങൾ ഞാൻ ഇവിടെ കുറിക്കുകയാണ്. കൃത്യമായ നാൾ വഴികണക്കുകളൊന്നും കാണില്ലാഇവിടെ. ജനനം തൊട്ടുള്ള കാര്യങ്ങളുമായിരിക്കില്ലാ. ഇടക്കും മുറയ്ക്കും വന്ന് പോകുന്ന ചിന്തകളെ  ലളിതമായി എഴുതുന്നൂ എന്ന് മാത്രം. സാഹിത്യാംശവും കുറവായിരിക്കും
                                                                                                                                                                                                                                                                                                                                    അരവിന്ദൻ മാഷിന്റെ ‘ഉത്തരായനം’ സിനിമ ഇറങ്ങിയ സമയം. ഞാനും എന്റെ മൂത്ത സഹോ ദരനും ഇളയ സഹോദരനും ‘കാവാലം നാരായണപ്പണിക്കർ സാറിന്റെ മേൽനോട്ടത്തിലുള്ള ‘തിരുവരങ്ങ്’ എന്ന നാടകസംഘത്തിലെ അന്തേവാസികളായിരുന്നു (നാടകരംഗത്തെക്കുറിച്ചുള്ള കാര്യങ്ങൾ പിന്നീടാകാം) അരവിന്ദൻ മാഷും,അയ്യപ്പ പണിക്കർ സാറും ഒക്കെ ആ സംഘത്തിലെ ബന്ധുക്കൾ ആയിരുന്നു. തനത് നാടക ശൈലിയിൽ,                ( ഫോക്ക്‌ലോർ) ആദ്യമായി നാട്യധർമ്മിയിൽ അധിഷ്ടിതമായ നാടകങ്ങൾ ചെയ്യ്തത് തിരുവരങ്ങാണ്. ഞങ്ങൾ എപ്പോഴും പുതുമ ആഗ്രഹിക്കുന്നവരായതുകൊണ്ടാകാം അതിൽ പങ്കെടുത്തത്. ഉത്തരായനം സിനിമ അത്രക്കങ്ങ്,തിയ്യേറ്ററിൽ ഓടിയില്ലാ.അതിനാൽ പരിചയമുള്ള സ്നേഹിതരെ ഉൾപ്പെടുത്തി പല സ്ഥലങ്ങളിലും ഫിലിം സൊസൈറ്റികൾ രൂപീകരിച്ച കൂട്ടത്തിൽ കാട്ടാക്കട ആർട്ട്സ് സൊസറ്റി എന്നൊരു സംഘടന കാട്ടാക്കടയിലും രൂപം കൊണ്ടു. ആദ്യമായി ഞങ്ങൾ പ്രദർശിപ്പിച്ച സിനിമ ഉത്തരായനം തന്നെയായിരുന്നു.ഉത്ഘാടകൻ സാക്ഷാൽ അരവിന്ദൻ മാഷും..
ഞങ്ങളുടെ നാട്ടിലെ മിക്ക ഉത്സവങ്ങളിലും ഞങ്ങൾ അവതരിപ്പിക്കുന്ന നാടകം ഉണ്ടാകും. നാടകത്തിൽ പല പുതുമയും കൊണ്ട് രുന്നതിനാൽ കുറേയധികം സ്റ്റേജുകളും ഞങ്ങൾക്ക് കിട്ടുമായിരുന്ന്. ഞാനും  എന്റെ സ്നേഹിതൻ കാട്ടാക്കടമോഹനനും ആയിരിക്കും മിക്ക നാടകങ്ങളുടെ രചയിതാക്കളും സംവിധായകരും.എന്റെ മൂത്ത സഹോദരൻ എറണാകുളം അമ്പലമേട് എഫ്.എ.സി.റ്റി.യിലെ എഞ്ചിനിയറും, നാടക സംവിധായകനും, ദീപ പ്രസരണ കലയിലെ പ്രഗത്ഭനും ആയിരുന്നു, സത്യത്തിൽ എന്നേക്കാളുമെഴുത്തിലും, നാടക, സിനിമാരംഗങ്ങളിലും ശോഭിക്കേണ്ട ആളായിരുന്നൂ അദ്ദേഹം.പിന്നീട് സൌദി അറേബ്യ യിലെ കമ്പനിയിൽ എഞ്ചിനിയറും,പിന്നെ ജനറൽ മാനേജറും ഒക്കെ ആയപ്പോൾ അദ്ദേഹത്തിനു കലയോട് തൽക്കാലം വിട പറയേണ്ടി വന്നത് ഒരു തീരാനഷ്ടമായി ഞാൻ ഇപ്പോഴും കാണുന്നു. നാട്ടിൽ നാടകങ്ങൾ അവതരിപ്പിക്കുമ്പോൾ അദ്ദേഹം ലീവെടുത്ത് വരുമായിരുന്നു. പ്രാധാന നടന്മാർ ഞാനും സ്വരാജ് എന്ന് പേരുള്ള സ്നേഹിതനുമായിരിക്കും.(അന്നത്തെ ഏറ്റവും വലിയ നാടകാഭിനയത്തിനുള്ള അവാർഡായ ‘വിക്രമൻ നായർ ട്രോഫി അവാർഡ് കിട്ടിയിട്ടുള്ള വ്യക്തിയാണ് സ്വരാജ്) പാട്ടുകൾ ഞാനും പൂവച്ചൽഖാദറുമാണ് എഴുതിയിരുന്നത്. അരവിന്ദൻ മാഷിന്റെ സിനിമ കണ്ടതോട് കൂടി ഞങ്ങൾക്കും ഒരു സിനിമ നിർമ്മിച്ചാൽ എന്ത് എന്നൊരു ആശയം.അത് പിന്നെ ഭ്രാന്തമായ ഒരാവേശമായി.
തിരുവനന്തപുരത്ത് താമസക്കാരനായ കെ.എസ്. ഗോപാലകൃഷ്ണൻ അന്ന്  നല്ല സിനിമകൾ സംവിധാനം ചെയ്ത് നിൽക്കുന്ന സമയം. സിനിമയുടെ പിന്നാമ്പുറത്തെക്കുറിച്ച് അത്രതന്നെ പിടിപാടില്ലായിരുന്ന ഞങ്ങൾക്ക് കെ.എസ്.. നല്ല കൂട്ട് കാരനായി, അദ്ധ്യാപകനായി. അങ്ങനെ കാട്ടാക്കട മോഹൻ തിരക്കഥ എഴുതി തുടങ്ങി. കാട്ടാക്കടയുടെ ഹൃദയഭഗത്ത് ഒരി ദേവീക്ഷേത്രമുണ്ട്,അതിന്റെ മുന്നിൽ പന്തലിച്ച് നിൽക്കുന്ന ഒരു കാട്ടാലിന്റെ  താഴെ, വൈകുന്നേരങ്ങളിൽ തിരക്കഥയുടെ ചർച്ചക്കുള്ള വേദിയായി. താരുണ്യം എന്ന പേരിട്ട ആ തിരക്കഥ ഞങ്ങൾക്ക് തന്നെ വളരെ ഇഷ്ടമായി. അത് ആത്മധൈര്യവും പകർന്ന് തന്നു.സ്വരാജാണ് നിർമ്മാതാവ്, തിരക്കഥ സംവിധായകനു ഇഷ്ടമായപ്പോൾ സ്നായകനെ തേടിയിറങ്ങി.സോമൻ,സുകുമാരൻ പ്രേംനസീർ ,മധു ഒക്കെ കത്തി നിൽക്കുന്നസമയം. എതായാലും പുത്തങ്കൂറ്റുകാരെതന്നെ നായകരാക്കാൻ തീരുമാനിച്ചൂ.സോമനും,സുകുമാരനും നായകന്മാരായി. പുതിയ ഒരു നടിയെ പരിചയപ്പെടുത്തണം എന്ന ചിന്ത കലശലായപ്പോൾ നാടകക്കാരനായ ചവറ വി.പി.നായരുടെ മൂത്തമകളെ നായികയാക്കാൻ തീരുമാനിച്ചൂ. വെളിയം ചന്ദ്രൻ എന്ന നാടകകൃത്തിന്റെ ഉർവശി എന്ന നാടകത്തിൽ ഞാനും ചവറ.വി.പി. ചേട്ടനും ഒന്നിച്ചഭിനയിച്ചിട്ടുണ്ടായിരുന്നൂ,അങ്ങനെ കലാരഞ്ജിനി എന്ന നടി ഉദയം കൊണ്ടൂ.കലയുടെ അനുജത്തിമാരായിരുന്ന,കല്പന,ഉർവശ്ശീ എന്നിവർ അന്ന് ചെറിയ കുട്ടികളായിരുന്നൂ.
ചിത്രത്തിന്റെ പാട്ടുകൾ ചിട്ടപ്പെടുത്താനുള്ള തീരുമാനമായി. സംഗീതം എം.ജി രാധാകൃഷ്ണൻ,ഗാനരചന ഞാൻ ചെയ്യണം എന്ന അഭിപ്രായം ഉയർന്നൂവെങ്കിലും സിനിമയുടെ ഓഡിയോ വില്പനക്ക് എഴുതി തെളിഞ്ഞവർ വേണം എന്നകാരണം കൊണ്ട് തന്നെ ഞങ്ങളുടെ മിത്രമായ പൂവച്ചൽഖാദറിനെ (കാട്ടാക്കട എന്ന സ്ഥലത്ത് നിന്നും മൂന്ന് കിലോമീറ്റർ ദൂരമേയുള്ളൂ പൂവച്ചലിലേക്ക്)  ഏർപ്പാടാക്കി.സന്ദർഭം ഒക്കെപറഞ്ഞ് അദ്ദേഹം രണ്ട് പാട്ടുകൾ എഴുതി തന്നൂ. തിരക്കുള്ളതിനാൽ ഖാദർ മദിരാശിയിലേക്ക് തിരിച്ചു. എം.ജി.രാധാകൃഷ്ണൻ ചേട്ടന്റെ തിരുവനന്തപുരം തൈക്കാടുള്ള വസതിയിലെ രണ്ടാം നിലയിൽ ഞാൻ, സ്വരാജ്, എം.ജി.രാധാകൃഷ്ണൻ,നെയ്യാറ്റിൻകര വാസുദേവൻ, എന്നിവർ ഒത്തുകൂടീ.. ഖാദർ എഴുതി തന്ന പാട്ടിൽ ഒരെണ്ണം സംഗീതം ചെയ്യാൻ തുടങ്ങി.അതിന്റെ രണ്ടാമത്തെ വരി..... “അനുരാഗീ നിൻ മുരളി ചൊരിഞ്ഞു പ്രഥമ സമാഗമ മധുരം”  എന്നാണ് .പക്ഷേ ആദ്യത്തെ വരി ചിട്ടപ്പെടുത്തിയപ്പോൾ എന്തോ ഒരു ഏച്ച് കെട്ടൽ പോലെ തോന്നി. ഖാദറിനെ വിളിച്ച് സംസാരിക്കാമെന്ന് വച്ചാൽ ഡ്രങ്ക് കോൾ ബുക്ക് ചെയ്ത് ഒരു ദിവസം കാത്തിരിക്കേണ്ട കാലമാണല്ലോ അന്ന്..അപ്പോൾ ആ വരി എങ്ങനെ ശരിയാക്കും. സ്വരാജ് എന്റെ മുഖത്ത് നോക്കി.എനിക്ക് പാട്ടെഴുതുവാൻ,ഞാനുംകൂടി നിർമ്മാതാവിന്റെ വേഷം അണിഞ്ഞിരിക്കുന്ന സിനിമയിൽ അവസരം കിട്ടാത്തതിൽ എനിക്കും നല്ല പ്രയാസ മുണ്ടായിരുന്നു. മാത്രമല്ലാപ്രശസ്തി യിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന ഖാദറിന്റെ പാട്ട് തിരുത്തിയാൽ അയാൾക്കും വിഷമം ആകുമല്ലോ എന്ന ചിന്തയും എന്നിലുദിച്ചിരുന്നു. ഞാൻ ഒരു സിഗററ്റ് കത്തിച്ച് പുറത്തിറങ്ങി നിന്നു.അകത്ത് ഇനി ആരെ വിളിച്ച് ആ പാട്ട് ശരിയാക്കും എന്ന ചർച്ച നടന്നു.അവസാനം പൂവച്ചൽ ഖാദറിനു ഫോൺ ചെയ്യാം എന്ന തീരുമാനത്തി ലെത്തി.എങ്കിലും ഒരു ഗാനത്തിനു ഒരു നല്ല ട്യൂൺ ഒത്ത് വന്നാൽ പിന്നെ അത് ചിട്ടപ്പെടുത്തി യില്ലെങ്കിൽ സംഗീതസംവിധായകർക്ക് വലിയ നിരാശയുണ്ടാകും.ഞാൻ നാടകത്തിനും ഡാൻസിനും ഒക്കെ പാട്ടെഴുതുന്ന ആളാണെന്നും,നൃത്ത, ഗീത,വാദ്യങ്ങളിൽ ഒക്കെ അറിവുള്ളയാളാണെന്നും സ്വരാജ് എം.ജി.ആറിനോട് പറഞ്ഞത് കൊണ്ടാകാം.. നെയ്യാറ്റിങ്കര വാസുദേവൻ സർ എന്റെ അടുത്തെത്തി നിർബന്ധിച്ചൂ. വാസുദേവൻ സാറും ഞാനുമായി മറ്റൊരു ബന്ധം കൂടിയുണ്ട്. ഞാൻ എട്ട് വയസ്സ് മുതലേ മൃദംഗം പഠിച്ചിട്ടുണ്ട്,എന്റെ രണ്ടാമത്തെ ഗുരുവായ മാവേലിക്കര വേലുക്കുട്ടി സാറിന്റെ അടുത്താണ് ഞാൻ അപ്പോൾ മൃദംഗം പഠിച്ച് കൊണ്ടിരിക്കുന്നത്. ഒരിക്കൽ നവരാത്രി സംഗീതോത്സവം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന സമയത്ത്. നെയ്യാറ്റിങ്കരവാസുദേവൻ സാറിന്റെ പക്കമേളമായി വയലിൽ ബി,ശശികുമാറും മൃദംഗം എന്റെ പ്രീയപ്പെട്ട ഗുരുനാഥൻ മാവേലിക്കര വേലുക്കുട്ടി സാറുമായിരുന്നു. അന്നൊക്കെ നവരാത്രി സംഗീതകച്ചേരി ലൈവായി തിരുവനന്തപുരം ആകാശവാണി നിലയം സംബ്രേക്ഷണം ചെയ്യുമായിരുന്നു, കച്ചേരിക്കിടയിൽ എന്റെ ഗുരുനാഥനു വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടൂ.എന്നിലുള്ള വിശ്വാസം കൊണ്ടാകാം ഗുരു ബാക്കി രണ്ട് കീർത്തനങ്ങൾക്കും തില്ലാനക്കുമൊക്കെ എന്നോട് മൃദംഗം വായിക്കാൻ പറഞ്ഞു. മീശമുളച്ച് വരുന്ന ഒരു പയ്യൻ പക്കമേളം കൈകാര്യം ചെയ്യുന്നതിലെ പൊരുത്തക്കേടും, എന്നെക്കാൾ അറിവുള്ള മറ്റു ശിഷ്യന്മാർക്ക് മൃദംഗം കൈമാറാതെ എന്നെ കൊണ്ട് വായിപ്പിക്കാൻ,വേലിക്കുട്ടിസാർ മുതിർന്നതിൽ മറ്റ് ശിഷ്യന്മാർക്കും, വിശിഷ്യാ ഭാഗവതർക്കും ഉള്ളിൽ നീരസം ഉള്ളത് അറിഞ്ഞ് കൊണ്ട് തന്നെ ഞാൻ ആ കച്ചേരിക്ക് വായിച്ചു (അന്നെന്നെ അറിയപ്പെട്ടിരുന്നത് കാട്ടാക്കട ജയചന്ദ്രൻ എന്ന പേരിലായിരുന്നു) കച്ചേരി കഴിഞ്ഞതും വാസുദേവൻസാർ ഉൾപ്പെടെ എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചൂ. ഇതെല്ലാം കണ്ട്കൊണ്ട് ഒരു ഗൂഡസ്മിതത്തോടെ എന്റെ ഗുരുനാഥൻ എന്നെ നോക്കിയ നോട്ടം ഒരു ഉൾക്കുളിരോടെ ഞാൻ ഇപ്പോഴും കാണുന്നു.
വാസുദേവൻ സാറിന്റെ നിർബന്ധത്താൽ ഞാൻ വീണ്ടും മുറിക്കുള്ളിൽ കടന്നു. ആദ്യത്തെ വരി മാറ്റിയെഴുതി “വനമാലീ നിൻ മാറിൽ ചേർന്നൂ പീന പയോധര യുഗളം................ അനുരാഗീ നിൻ മുരളി ചൊരിഞ്ഞു പ്രഥമ സമാഗമ മധുരം.” അപ്പോൾ തന്നെ ആ ഗാനം എല്ലാവർക്കും ഇഷ്ടമായി. ഈ കാര്യം അറിഞ്ഞ പൂവച്ചൽ ഖാദർക്ക് ( ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സിനിമാ ഗാനങ്ങൾ എഴുതിയവ്യക്തിയാണ് ശ്രീ.പൂവച്ചൽ ഖാദർ) ഒട്ടും പ്രയാസമുണ്ടായില്ലാ എന്ന് മാത്രമല്ല പിന്നീട് കണ്ടപ്പോൾ എന്നെ അഭിനന്ദിക്കുകയുമാണ്  ചെയ്തത്... കായ്ഫലം കൂടുന്തോറും ശിഖരത്തിന്റെ തലകുനിയും എന്നതിന്റെ ,ഞാൻ കണ്ട വലിയ  തെളിവാണ് ശ്രീ. ഖാദർ. യേശുദാസിന്റെ ശബ്ദത്തിൽ മനോഹരമായി തീർന്നൂ ആ ഗാനം. https://www.youtube.com/watch?v=Np9hDSZGyF4 എന്നാൽ റിക്കാർഡിംഗ് ദിവസം എന്നെ വേദനപ്പിച്ചതും, സന്തോഷം നൽകിയതുമായ രണ്ട് കാര്യങ്ങൾ നടന്നു... അക്കാലത്ത് സിനിമകളുടെ ഈറ്റില്ലം മദ്രാസാണ്. സംവിധായകരും,നടീ നടന്മാരും ടെക്കീനിഷന്മാരും ഒക്കെ അവിടെ തന്നെയാണ് താമസം .കോടാംമ്പക്കമാണ് സിനിമാക്കാരുടെ പ്രധാന താവളം.
മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ച് നടുക എന്ന മുറവിളിയുടെ മാറ്റൊലി ഭരണത്തിലിരിക്കുന്ന കമ്മ്യൂണിസ്റ്റ് മന്ത്രി സഭയുടെ അകത്തളത്തിലും മുഴങ്ങി. അങ്ങനെ തിരുവനന്തപുരം ജില്ലയിലെതിരുവല്ലംഎന്ന കുന്നിനു മുകളിൽ ചിത്രാഞ്ജലി എന്ന സ്റ്റുഡിയോ നിലവിൽ വന്നു. പി.ഭാസ്കരൻ മാസ്റ്ററും,പിന്നെ പി.ഗോവിന്ദപ്പിള്ള സാറും അതിന്റെ ചെയർന്മാരായി.മാനേജർ ആയി പ്രശസ്ത റിക്കോഡിസ്റ്റായ ദേവദാസും ചുമതലയേറ്റൂ.
പൂർണ്ണമായും കേരളത്തിൽ നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് (ചിത്രാഞ്ജലിയിലെ ഷൂട്ടിംഗ് യൂണിറ്റും,റിക്കോഡിംഗ് സ്റ്റുഡിയോയും,ലാബും ഉൾപ്പെടെ) സർക്കാർ ഒരു ലക്ഷം രൂപ സബ്സിഡിയായി നൽകും(അന്നത്ത ഒരു ലക്ഷം ഇന്നത്തെ ഒരുകോടിക്ക് സമം) എന്നപ്രഖ്യാപനവും കൂടി ആയപ്പോൾ ഞങ്ങളുടെ സിനിമ അവിടെ തന്നെ നിർമ്മിക്കാൻ തീരുമാനിച്ചു.
അങ്ങനെ റിക്കോഡിംഗിന്റെ തീയതി തീരുമാനിച്ചു.ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ആദ്യറിക്കോഡിംഗും ഞങ്ങളുടെ സിനിമ ആയതിൽ ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.
കാട്ടാക്കടയിൽ അന്ന് മൂന്ന് കാറുകളെ ഉണ്ടായിരുന്നൊള്ളു.അതിൽ ഒന്ന് 8647 എന്ന എന്റെ അമ്പാസിഡർകാർ ആയിരുന്നു.( ആ കാർ വാങ്ങിയതിനുള്ളിലെ കഥ ഞാൻ പിന്നെ പറയാം)
മദ്രാസിൽ നിന്നും എറണാകുളത്തേക്കുള്ള വിമാന ടിക്കറ്റിനുള്ള ചാർജ്ജ് അന്ന് 680 രൂപയായിരുന്നു(ഓർമ്മയാണേ).ദാസേട്ടൻ വരുന്നത് ഫ്ലൈറ്റിലാണ്. ദാസേട്ടനെ വിളിച്ച് കൊണ്ട് വരാനുള്ള ചുമതല എനിക്കായി.അദ്ദേഹത്തെ ചില ഗാനമേളകളിൽ ദുരെ നിന്നും കണ്ടിട്ടുള്ളതല്ലാതെ   നേരിട്ട് ഞാൻ അതുവരെ കണ്ടിട്ടില്ല.അതുകൊണ്ട് തന്നെ ഡ്രൈവരെ ഒഴിവാക്കി ഞാൻ എയേപോർട്ടിലേക്ക് കാറോടിച്ചൂ.
കാറിൽ ഡ്രൈവിംഗ് സീറ്റിനടുത്തിരുന്ന ദാസേട്ടൻ എന്നെ പലതവണ ശ്രദ്ധിക്കുന്നത് ഞാൻ ഒളികണ്ണാൽ നോക്കി.മൌനമുടഞ്ഞു, “ താങ്കൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ടോ
വേഷവും,ഒരു സിനിമാതാരത്തിന്റെ ചെറിയ ഗ്ലാമറും ഒക്കെ ഉള്ള ഞാൻ ഒരു ഡ്രൈവർ മാത്രമല്ല എന്ന് അദ്ദേഹം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.”ഇല്ല സർ,ഞാൻ നിർമ്മാതാസ്വിനെ സഹായിക്കുന്ന ഒരു സഹായി മാത്രം
ചിരിച്ചിട്ട് അദ്ദേഹം പറഞ്ഞു, “സാർ എന്ന വിളി വേണ്ട ദാസേട്ടാ എന്ന് മതിഇത്രയും പ്രശസ്ഥനായ അദ്ദേഹത്തെ ഏട്ടാ എന്ന് വിളിക്കുവാനുള്ള സൌഭാഗ്യം ജീവിതത്തിലെ ഏറ്റവുംമഹനീയമായ മുഹുർത്തമായി ഞാൻ ഇപ്പോഴും കാണുന്നു.
ചിത്രാഞ്ജലിയിൽ അദ്ദേഹത്തെ സ്വീകരിച്ചത് ഞാനും,സ്വരാജും,ദേവദാസും കൂടിയായിരുന്നു. (പിറ്റേന്നത്തെ പത്രങ്ങളിൽ ആ ഫോട്ടോ രണ്ടാം പേജിൽ നിറഞ്ഞ് നിന്നിരുന്നു).
 എം.ജി.രാധാകൃഷ്ണൻ ചേട്ടനും, ദാസേട്ടനും വലിയ കൂട്ടുകാരായിരുന്നൂ. തിരുവനന്തപുരം സ്വാതിതിരുനാൾ അക്കാഡമിയിൽ അവർ ഒന്നിച്ച് പഠിച്ചിരുന്നു.അവർ സൌഹൃദം പങ്ക് വയ്ക്കുകയും,പാട്ടിന്റെ റിഹേഴ്സൽ ആരംഭിക്കുകയും ചെയ്തു,ഒന്നോ രണ്ടോ തവണ മാത്രമുള്ള റിഹേഴ്സൽ. മതി,അദ്ദേഹം പാട്ട് ഹൃദിസ്ഥമാക്കി.
പാട്ടിന്റെ ഇടയിൽ ഒരു പാട്ട്കാരിയുടെ ഹമ്മിംഗ് ആവശ്യമാണ്. അതിലേക്കായി കരമനകൃഷ്ണൻ നായർ- ഞങ്ങൾ കൃഷ്ണേട്ടാ എന്ന് വിളിക്കുന്ന (അദ്ദേഹവും ആകാശവാണിയിലെ പാട്ടുകാരനായിരുന്നു,)വ്യക്തിയുടെ മൂത്തമകൾ കെ,എസ്.ബീനയും, ആ കുട്ടിയുടെ അനിയത്തിയും എത്തിയിരുന്നു. ബീനക്ക് എം.ജി.ആർ.ഹമ്മിംഗ് പറഞ്ഞ്കൊടുത്തു. കൺസോൾ റുമിന്റെ പുറത്തിരിക്കുന്ന കൊച്ചുകുട്ടിയായ,പച്ചപൂക്കളുള്ള ചൂരീദാർ(അന്ന്  ആ വേഷത്തെ ചൂരിദാർ എന്നല്ലാ പറയുന്നത്-യഥാർത്ഥ പേരു മറന്നു പോയി) അണിഞ്ഞ കുട്ടിയോട് ഞാൻ പേരു ചോദിച്ചു, സ്വല്പം നാണത്തോടെ ആകുട്ടി പേര് പറഞ്ഞു. ആശബ്ദത്തിലെ സംഗീതം എനിക്ക് ആകർഷകമായി തോന്നി, ഞാൻ ഒരു പാട്ട് പാടാൻ പറഞ്ഞു. ഒരു വൈമനസ്യവും കാട്ടാതെ ആ കുട്ടി പാടി.
താരുണ്യം എന്ന സിനിമയിൽ രണ്ട് പാട്ടുകളാണ് ഉൾക്കൊള്ളിക്കാൻ തീർമാനിച്ചതും ഖാദർ എഴുതി തന്നതും,ഒന്ന് മെയിൽ സോങ്, മറ്റൊന്നു ഫീമെയിൽ സോങ്ങും.പെട്ടെന്നെന്റെ ചിന്ത യിൽ ഒരു പതിനെട്ടുകാരിയായ നായികയും കുട്ടികളും പാടുന്ന പാട്ട് എന്ത് കൊണ്ട് ഈ കുട്ടിയെക്കൊണ്ട് പാടിച്ചുകൂടാ...?
ഓർക്കശ്രയൊക്കെ വച്ചുള്ള ദാസേട്ടന്റേയും, ബീനയുടേയും പാട്ടിന്റെ റിഹേഴ്സൽ കഴിഞ്ഞ് ദാസേട്ടൻ പുറത്ത് വന്നപ്പോൾ ഞാൻ ഒരു സിഗററ്റ് കത്തിച്ച് വലിക്കുകയായിരുന്നു കൺസോളിനു പുറത്ത്. സിഗററ്റിന്റെ പുക ഏറ്റപ്പോൾ ദാസേട്ടന്റെ സൌമ്യഭാവം ഒക്കെ മാറി.പുള്ളി ആകെ ദേഷ്യത്തിലായി. പ്രൊഡക്ഷൻ മാനേജറോട് തട്ടിക്കയറി. “ സാർ അത് പ്രൊഡ്യൂസറിലൊരാളാ” എന്ന് മാനേജർ, “ആരായാലെന്താ,,, എനിക്ക് ഇനി പാടാനുള്ളതാ..ഈ പുകയൊക്കെ ഏറ്റാൽ വളരെ ബുദ്ധിമുട്ടാ”  എന്നൊക്കെ പറഞ്ഞ് ദാസേട്ടൻ വരാന്തയിലെ ഒരു കസാലയിൽ പോയിരുന്നു. സ്വരാജും,എം,ജി.ആറും കാര്യം തിരക്കി.. പിന്നെ ഞാൻ തന്നെ അദ്ദേഹത്തിന്റെ അടുത്ത് പോയി. മാപ്പ് പറഞ്ഞു, “ഈ ദുശീലങ്ങൾ ഒക്കെ നിർത്തുക,നിങ്ങൾ ഒരു ചെറുപ്പക്കാരനല്ലേ, ഇനി എത്ര നാൾ ജീവിക്കേണ്ടായാളാ”  ദാസേട്ടൻ ദേഷ്യത്തോടെ തന്നെ പറഞ്ഞു “ഇനി ഇത് ആവർത്തിക്കില്ല ദാസേട്ടാ’ എന്റെ മറുപടിയിൽ അദ്ദേഹം തൃപ്തനായി എന്ന് തോന്നിയത് കൊണ്ടാകാം ഉടനേ സ്റ്റുഡിയോയിലേക്ക് കടന്നു,അങ്ങനെ ആദ്യത്തെ പാട്ട്  പൂർണമായി.
അന്ന് രാത്രി വീണ്ടും,ഞാനും,സ്വരാജും എം.ജി.രാധാകൃഷ്ണൻ ചേട്ടന്റെ വീട്ടിൽ ഒത്ത്കൂടി.അടുത്ത പാട്ട് ബീനയുടെ അനിയത്തിയെ ക്കൊണ്ട് പാടിക്കാം എന്ന എന്റെ നിർദ്ദേശത്തെ എം.ജി ആർ സമ്മതിച്ചൂ, ചേച്ചിയും(എം.ജി.രാധാകൃഷ്ണൻ ചേട്ടന്റെ സഹോദരിയും,കുട്ടിയുടെ ഗുരുവുമായിരുന്നൂ. ശ്രീമതി. ഓമനക്കുട്ടിയമ്മ ടീച്ചർ)പറഞ്ഞിരുന്നൂ വളരെ ടാലന്റുള്ള കുട്ടിയാണെന്ന്,എം.ജി ആർ.
പിറ്റേ ദിവസം “ചെല്ലം,ചെല്ലം, എന്തര് ചെല്ലം,തങ്കം,തങ്കം എന്തൊരു തങ്കം എന്ന പാട്ട ആ കുട്ടിപാടി.കഥാസന്ദർഭത്തിനും നായികക്കും യോജിച്ച ശബ്ദം. ആ ശബ്ദത്തിനുടമയാ. ഇന്ന് കേരളത്തിന്റെ വാനമ്പാടിയായ കെ.എസ് ചിത്ര. (തുടരും) 

***********************                                                                                                             

Wednesday, November 5, 2014

അവതാരിക -നോവ്പാടം

അവതാരിക 
                                                                                                                                                                                                                                                പ്രീയമുള്ളവരെ 2014 നവമ്പർ മാസം ഒൻപതാം തീയതി ഞായറാഴ്ച രാവിലെ തൃശ്ശൂർ സാഹിത്യ അക്കാഡമി ഹാളിൽ (വൈലോപ്പിള്ളി ഹാൾ) വച്ച് പ്രകാശനം നടത്താൻ പോകുന്ന മഹിതാഭാസ്കറിന്റെ- “നോവ്പാടംഎന്ന കവിതാസമാഹരത്തിനു വേണ്ടി ഞാൻ എഴുതിയ അവതാരികയുടെ കുറച്ച് ഭാഗം ഇവിടെ ഇടുന്നു.. കവിക്ക് എന്റെ എല്ലാ ആശംസകളും                                                                                                                                                                                                                                                                                                                  നോവ് പാടം
                                                                                                                                                            കൂട്ടത്തിൽ നിന്നും വേറിട്ട് കേൾക്കുന്ന സ്വരം,സ്വാഭാഗികമായും ശ്രദ്ധേയമാവുന്നു.വിശിഷ്യാ സ്വരം മധുരവും തീവ്രവുമാണെങ്കിൽ നാം അറിയാതെ തന്നെ അതിൽ ലയിക്കുന്നൂ. ലയമാണ് പാട്ടുകളുടേയും കവിതയുടേയും കരുത്ത്.കാതിൽ വീണ് കാതിൽ തന്നെ വറ്റുന്ന സംഗീതമല്ലാ കവിതക്ക് വേണ്ടത്തന്ത്രീലയസമന്വിതമാംവണ്ണം അവതരിക്കുന്ന, അവതരിപ്പിക്കുന്ന കവിതയാണ് മാധുര്യമുൾക്കൊള്ളുന്നത്. ഗഹന ഭാവവും,മനസ്സിൽ പതിയുന്ന കരുത്തും അതിനുണ്ടാകണം.എങ്കിൽ  അറിയാതെ തന്നെ അത് അനുവാചകന്റെ ചുമലേറുന്നു.
       കവിതക്ക് വൃത്തവും അലങ്കാരവും ഒക്കെ വേണമെന്ന് ശഠിക്കുന്ന ഒരു കാലഘട്ടത്തിലല്ലാ നാം ഇപ്പോൾ ജീവിക്കുന്നത്.. ഗദ്യ കവിതകൾക്കാണ് ഇപ്പോൾ വായനാക്കാർ ഏറെയുള്ളത്. കവികളിൽ പലരും ആ രീതിയെ മുറുകെ പിടിച്ചിരിക്കുകയുമാണ്കുഞ്ഞുണ്ണി മാഷിനെ പ്പോലെ,നാലു വരിയിലും,ആറ് വരിയിലുമുള്ള ഹൈക്കൂ കവിതകളെഴുതാനാണ് പലർക്കും ഇഷ്ടം. ബിംബങ്ങളെ വരികളിലേക്കാവാഹിച്ച് അക്ഷരപ്രക്ഷാളനം നടത്തുന്നവരുടെ ബോധ ബിംബങ്ങൾ വായനാക്കാർക്ക് മനസ്സിലായില്ലെങ്കിൽ ആ പ്രയത്നം വൃഥാവിലായിപ്പോകുമെന്ന് തന്നെയാ എന്റെ ചിന്തയും.
              അനുവാചകർക്ക് മനസ്സിലാകുന്നതരത്തിൽ കവിത എഴുതുന്ന മഹിതാ ഭാസ്കറിനെ കവിതകളിലൂടെ സഞ്ചരിച്ചപ്പോൾ കവിതകൾക്ക് വംശനാശം സംഭവിച്ചിട്ടില്ലാ എന്ന് മനസ്സിലായി.
പ്രവാസിയാണ് കവി അതുകൊണ്ട് തന്നെ മലനാടിന്റെ പച്ചപ്പ് അവരുടെ മനസ്സിൽ കെടാത്ത കൈത്തിരി നാളമാണ്. എഴുതാൻ വേണ്ടി എഴുതകയല്ലാ മറിച്ച് മറ്റുള്ളവരും വായിക്കുവാനും കൂടിയാണ് മഹിത എഴുതുന്നത്.
മരണം എന്ന ബിംബത്തെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന കവിതയാണ്                     മടക്കം എന്ന കവിതയിലൂടെ
ഇനി മടങ്ങി പോകാം 
ജീവിതത്തിലെ വര്‍ണ്ണങ്ങള്‍ മറന്ന്
കണ്ടു തീര്‍ന്ന സ്വപ്നങ്ങളെ തഴഞ്ഞു 
ഇനി മടങ്ങി പോകാം
ആരും പിന്‍ വിളി വിളിക്കില്ല 
ആരും കൂട്ട് വരില്ല ,
ഭയപ്പാടില്ലാതെഇനി മടങ്ങാം
.
ഒരു ശബ്ദവും ഇനി അലോസര പെടുത്തില്ല 
ഒരാളും പരിഹസിക്കില്ല 

ഒരിക്കലും തടയില്ല ……                                                                                                      ഇവിടെ കവി മരണത്തെക്കുറിച്ച് പറയാനുള്ളതെല്ലാം പത്ത് വരികളിൽ സന്നിവേശിപ്പിച്ചിരിക്കുന്നു വളരെ ലളിതമായി……                                            ‘പനി എന്ന കവിത ഒരു ചിരി ചുണ്ടിലൊളിപ്പിച്ചാണ് ഞാൻ വായിച്ചത് . പനിയെ കാമുകനായി ചിത്രീകരിച്ചിരിക്കുന്നൂ. ഇത്തരം ഒരു ഭാവന ആദ്യമായാണ് ഞാൻ വായിക്കുന്നത്.
നിർമ്മലമായ ആകാശത്തേയും നൈർമല്ല്യമൂറുന്ന ഒരു കൊച്ചു കുഞ്ഞിന്റേയും വ്യഥകളെ നന്നായി ആവിഷ്കരിച്ചആകാശംഎന്ന കവിത വായിക്കുമ്പോൾ നമ്മൾ തേങ്ങിപ്പോകുന്നത്ഇന്നത്തെപീഡനകാലത്ത്കുറിച്ച് ചിന്തിച്ചാണെങ്കിൽ കവി അവിടെ വിജയിച്ചിരിക്കുന്നു
            മൂർത്തമായ ആവിഷ്കാരത്തിന്റെ രണ്ട് വരികൾഅടക്കാനാവാത്തൊരു കരച്ചിലിനെ പതിച്ചിയുടെ കൈകള്‍ കൊന്നു കളഞ്ഞു സ്ത്രികളൂടെ മാത്രം അവകാശമാണ്  ഈറ്റ്നോവ്. ഒരു കുഞ്ഞ് കരച്ചിൽ കേൾക്കുമ്പോൾ അവൾ എല്ലാ വേദനയും മറക്കുന്നൂ. “പേറ്റ് നോവ്എന്ന കവിതയിൽ മാതൃത്വത്തിന്റെ, താരാട്ടിന്റെ ഈരടി ഇഴതുന്നിയതനുഭവപ്പെട്ടത് ഞാനൊരു പുരുഷനായത് കൊണ്ടാകാം.. അമ്മയാണ് ശ്വാശ്വതമായ സത്യം.
    “താലി” എന്ന കവിതയിലെത്തുമ്പോൾ മഹിത വാചാലമാകുന്നൂ... കാര്യേഷു മന്ത്രി, കർമ്മേഷു ദാസി, രൂപേഷു ലക്ഷ്മി,ക്ഷമയാ ധരിത്രി,സ്നേഹഷു മാതാ,ശയനേഷു വേശ്യാ,ഷഡ്കർമ്മനാരീ,കുലധർമ്മ പത്നി…… എന്ന സൂക്തത്തിനപ്പുറം പതി അണിയിച്ച  താലി എന്ന സ്വർണ്ണലോഹം അവൾക്ക് ബന്ധവും,ബന്ധനവും ആകുന്നത് ‘അവൾ’ പറയാതെ പറയുന്നു. “എങ്കിലും പെണ്ണിന്‍റെഏതുനോവിലും ഉരുകാതെ പോയൊരു ലോഹ മാണത്.” താലി എന്ന കവിതയിലെ അവസാന വരിയാണിത്.
ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളാണൂ ‘ എന്റെ ഇഷ്ടങ്ങൾ’ എന്ന കവിതയുടെ ഉൾക്കാമ്പ്...കവി നാടിനെ ഓർക്കുന്നൂ...പിന്നെ തന്റെ ഇഷ്ടങ്ങളേയും...

           കിനാവ് കൊണ്ട് മേൽ വസ്ത്രം തുന്നിപ്പിടിപ്പിച്ച്, ദിവാസ്വപ്നം കൊണ്ടുള്ള ,

അലങ്കാരതൊട്ടിലില്‍ കവി ഉറക്കിയ കുട്ടിക്ക് ഒരു പേരിട്ടൂ ‘പ്രണയം’.... കേട്ടും വായിച്ചും,നമ്മളിൽ ക്ലീഷേ ജനിപ്പിക്കാറുണ്ട്,ഇവിടെ  പ്രണയത്തിന്റെ മറ്റൊരു ഭാഷ്യം. പ്രണ
‘പടിയിറക്കം’ എന്ന കവിതയിലെ പ്രതിവാദ്യ വിഷയവും പ്രണയം തന്നെ തരക്കേടില്ലാത്ത കവിത.                                                                                          ഒരു ജലകണമായി നിന്നിലലിഞ്ഞിടാന്‍ഒരു മാത്ര നീയെന്നെ അനുവദിക്കൂ ...‘മഴയോട്’ എന്ന കവിതയിലെ കവിയുടെ യാചനയാണിത് താളനിബന്ധമായ ഈ കവിതയിലും മഹിത പ്രണയം നിറക്കുന്നുണ്ട്.
പൂർണ്ണതഎന്ന കവിതയിലൂടെ കവി ഇന്നത്തെ ദാമ്പത്യ ജീവിതത്തിന്റെ പൊരുത്തക്കേടുകളും യൂസ് ആന്റ് ത്രോ സംസ്കാരവും ഒക്കെ പറയാതെ പറയുന്നു. പ്രകൃതിയുടെ പൂരകമാണ് പ്രണയവും, കാമവും രതിയുമൊക്കെ അവളിലെ പവിത്രത അവൻ തച്ചുടച്ചത് ഭർത്താവ് എന്ന അവകാശത്തിലാണ്.. വേദനയുടെ ലഹരിയിൽ,വികാരത്തിന്റെ അന്ത്യത്തിൽഅവൾ മനസ്സിലോർത്തു ഇതൊക്കെ സൃഷ്ടിയുടെ അവകാശമാണെന്ന്പക്ഷേ അവൻ പിരിഞ്ഞകന്നപ്പോൾ ആദ്യരാത്രിയിലെ വേദനയുടെ കണ്ണീർ അവൾ ഓർമ്മിച്ചുഒന്നും അവൾ പറഞ്ഞില്ലാ..പരസ്പരം മറന്ന് കൊണ്ട് അവൾ കൊഴിഞ്ഞ് പോക്കിൽ പൂർണ്ണത കണ്ടെത്തി. പൂർണ്ണത്തിൽ നിന്നും പൂർണ്ണം……..
അകത്തളമെന്ന ആട്ടക്കളത്തിലെ
ജീവനുള്ള വേഷധാരിണികൾ
തറവാട്ടിലെ ഓട്ടുരുളിയിലും,
പിച്ചളചരുവത്തിലും
അവരുടെ നിസ്സംഗ മൌനം
ചോർന്നൊലിച്ചു കിടന്നു.
തറവാട്എന്ന കവിതയിൽ , കെട്ടില്ലാത്ത ബന്ധനത്തിൽ കിടക്കുന്ന സ്ത്രീ ജന്മങ്ങളുടെ നിസംഗതയെക്കുറിച്ചാണ് കവി പറയുന്നത് ഇത് ഒരു പക്ഷേ ഒരു പഴയകാല ചിന്ത ആകാം
നീയൊരു പെണ്ണാണ്
കവിതാ സമാഹാരത്തിലെ ശക്തമായ ചിന്തകളിലൊന്നാണ് കവിത..അവളെ എന്നും സമൂഹം ഓർമ്മിപ്പിക്കുന്ന വാക്കുകൾ………..                                                                     നീയൊരു പെണ്ണാണ് 
അനിഷ്ടങ്ങളെ സഹിക്കുന്ന , 
അനീതികളെ പൊറുക്കുന്ന , 
ആത്മരോഷത്തെ അടക്കി , 
അവള്‍ ജീവിക്കാതെ ജീവിക്കുന്നു ,
ഗര്‍ഭ ഭാരത്തിലും , 
പെറ്റു നോവിലും , 
അവളാ വാക്ക് തുടര്‍ന്ന് കേട്ടു 
സഹിക്കണം കാരണം
നീയൊരു പെണ്ണാണ്
പെണ്ണെഴുത്തെന്നും ആണെഴുത്തെന്നും എഴുത്തുകളെ തരം തിരിക്കുന്ന പ്രവണത കുറേക്കാലമായി ഇവിടെ നടമാടുന്നു.പെണ്ണ് പെണ്ണിന്റെ ചിന്തകളേയും,അവരുടേതായ അറിവുകളേയും പറ്റി എഴുതുന്നത് പെണ്ണെഴുത്തെന്ന് തരം തിരിക്കേണ്ട എന്നാണ് എന്റെ പക്ഷം.ആണിനുമുണ്ട് അവന്റേതായ ചിന്തകളും.രചനയെ രചനയായി കാണുക അത് ആർ എഴുതി എന്നതല്ലാ നോക്കേണ്ടത്എന്തിനെഴുതി,എങ്ങനെ എഴുതി എന്നാണ് നോക്കേണ്ടത്.
കറുത്ത കാലംഎന്ന കവിതയിൽ അടിയാളന്മാരുടെ കുടിലുകളിൽ അന്തിയുറങ്ങിയ മേലാളന്മാരുടെ ഇന്നത്തെ ചിന്തകാണാം.. ഇപ്പോൾ മേലാളന്മാരും കീഴാളന്മാരും ഒന്നുമില്ലാ എങ്കിലും.. കറുപ്പ് നിറങ്ങളിൽ നിന്നും ഗോതമ്പ് നിറത്തിലേക്ക് പരാകായപ്രവേശം നടത്തിയ കീഴാളന്മാരുടെ (എന്ന് അവർ മനസ്സാൽ ധരിക്കുന്ന)ചിന്തയിൽ സവർണ്ണന്മാർ ശത്രു പക്ഷത്താണ്. മേൽക്കോയ്മയുടെ പതനം.. ഇന്ന് പല നമ്പൂതിരി, നായർ കുടുംബങ്ങളിലും അരവയർ നിറയാതെ കിടക്കുന്നു.
മഹിതയുടെ ഈ കവിതാ സമാഹാരത്തിലെഅൻപത്തിയെട്ട് കവിതകളേയും ഞാൻ ഇവിടെ എടുത്തെഴുതുന്നില്ലാ..വിശകലനത്തിനു വിധേയമാക്കുന്നുമില്ലാ കവി  വി. മധുസൂദനൻ നായർ പറഞ്ഞിട്ടുള്ളത് പോലെ കവിത ഒരു വരിയിലും  ഒന്നേകാൽ ലക്ഷം ശ്ലോകത്തിലും എഴുതാം.. അവ വായിച്ച് രസിക്കാം,പാടി രസിക്കാം. ചിന്തിച്ച് രസിക്കാം.. കവികൾ വലിയ വലിയ’ കവിതകളിലേക്ക് പോകണം എന്ന് തന്നെയാണ് എന്റെ നിഗമനം.വലിച്ച് നീട്ടിയ കവിതകളിലേക്കല്ലാ  ബൃഹത് ഘടനയുള്ള രചനകളിലേക്ക്.കുറളും ചിന്തും കുഞ്ഞുണ്ണിക്കുറുമൊഴികളും അതതിന്റെ ധർമ്മങ്ങൾ നിർവ്വഹിക്കും.കൂടുതൽ ഭാവവ്യാപ്തിയും സങ്കീർണ്ണ മാനങ്ങളുമുള്ളമഹത്തായ കാവ്യ രൂപങ്ങൾ അനുഭവ തലത്തേയും ഭാവനയേയും അകാശം പോലെ അനന്തമാക്കും. അണു ദർശനം മാത്രം പോരാ ബ്രെഹ്മാൺധ ദർശനവും വേണം……...                                                                                                                             ഭാവഗീതം ഹ്രസ്വവാക്യങ്ങൾ എന്നിവയിലേക്ക്ചുരുങ്ങിയത് കൊണ്ട്  വലിയ കവിതകൾ എതാണ്ട് അന്യമായിക്കൊണ്ടിരിക്കുകയാണ്.കുടിയൊഴിക്കൽ ,പൂതപ്പാട്ട്,ഗോത്രയാനം, ഉജ്ജയിനി,കാട്ടാളൻ, കുറത്തി തുടങ്ങിയവ വളരെ ശ്രദ്ധിക്കപ്പെട്ടത് മറക്കുന്നില്ലാ..എങ്കിലും വായനക്കാർക്ക് ഇന്ന് വലിയവ വായിക്കാൻ സമയമില്ലാ.. പൊതുവിൽ വലിയ കവിതകൾ അവ എത്ര മഹനീയമായാലും മാനിക്കപ്പെടുന്നില്ലാ.രമേശൻ നായരുടെ’ജന്മപുരാണം’ കക്കാടിന്റെ ‘വജ്രകുൺധലം’ (ലിസ്റ്റ് അപൂർണ്ണം) അത്ര ആദരിക്കപ്പെട്ടുവോ എന്ന് സംശയമുണ്ട്.അതേ സമയം ഡെറക് വാൽക്കോട്ടിന്റെ  ‘ഓമറോസും’ പാസ്സിന്റെ ‘സൺസ്റ്റോണും’ മറ്റും നമ്മുടെ അത്യാദരവിനു പാത്ര മാകുകയും ചെയ്യുന്നു.
മഹിതയുടെ കവിതകളിൽ കാണുന്ന അർപ്പണ ബോധം, ലളിതകോമളമായ കാന്തപദാവലിയും വായനക്കാരെ കവിതകളിലേക്ക് ഏറെ അടുപ്പിക്കും എന്നതിൽ എനിക്ക് ഒട്ടും സംശയമില്ലാ.. പ്രഭാതത്തിൽ ലതകളിൽ ഇറ്റ് നിൽക്കുന്ന നീഹാര ബിന്ദുവിനെ മാണിക്കക്കല്ലായി മാറ്റുന്നില്ലാ.. വിഹായസിൽ ചിമ്മിതിളങ്ങുന്ന താരകളെ രജനിയുടെ കഴുത്തിലണിയുന്ന മരതക ഹാരമാക്കുന്നില്ലാ...പക്ഷേ... കവിതകളിൽ മഞ്ഞ് തുള്ളിയുടെ നനുത്ത കുളിരും, വാനത്തിലെ താരഹാരത്തിന്റെ വെളിച്ചവും, ചിലതിൽ ആഞ്ഞടിക്കാൻ ഒരുങ്ങുന്ന കൊടുങ്കാറ്റിന്റെ ഹുങ്കാരവും നമുക്ക് ശ്രവിക്കാനാകുന്നു. ചില കവിതകളിൽ ആളിപ്പടരാൻ നിൽക്കുന്ന അഗ്നിയുടെ കനൽചൂടുണ്ട്.. മോഹവും,മോഹഭംഗങ്ങളുമുണ്ട്. രതിയുടെ വന്യമായ ഭാവങ്ങളുമുണ്ട്..പെണ്ണിന്റെ തീഷ്ണമായ ചിന്തയുണ്ട്.. ആണിനെ ഭത്സിക്കുന്നുണ്ട്..പക്ഷെ അവനെ ഒരിക്കലും പുച്ഛിച്ച് തള്ളുന്നുമില്ലാ ....പലതും അവനെ ഓർമ്മപ്പെടുത്തുന്നുണ്ട് താനും... വിഷയ വൈവിദ്ധ്യത്തോടൊപ്പം.. മറ്റുള്ളവർ പറഞ്ഞ് വയ് ക്കാത്ത രചനാസങ്കേതങ്ങളിലൂടെ കവി ചരിക്കുന്നുണ്ട്. മുഖപുസ്തകത്താളുകളിൽ സജീവ സാന്നിത്യം അറിയിക്കുന്ന ഈ കവിയുടെ(കവിയിത്രിയുടെ) കവിതകൾ വളരെപ്പെട്ടെന്ന് തന്നെ മുഖ്യധാരയിൽ സംസാരവിഷയമാകുന്ന കാലം വിദൂരമല്ലാ... അതിനുള്ള കേളികൊട്ടലാകട്ടെ ഈ കവിതാ സമാഹാരം..... ഇത് പ്രസിദ്ധീകരിക്കുന്ന സി.എൽ.എസ് ബുക്സിന്റെ സാരഥിയായ ലീലാ ചന്ദ്രനും നല്ല നമസ്കാരം
ചന്തുനായർ
ശ്രീവിജയ
മംഗലയ്ക്കൽ
കാട്ടാക്കട
തിരുവനന്തപുരം                                                                                                                   *******************