Saturday, October 13, 2012

അമയാ,വെടിമേരിയുടെ പുലി...കഥയുടെ പണിപ്പുര


കഥയുടെ പണിപ്പുര


അമയാ,വെടിമേരിയുടെ പുലി....

                                       അടുത്തിടെ ഞാൻ പഠിച്ചിരുന്ന സ്കൂളിൽ വച്ച് ഒരു സാഹിത്യ സെമിനാർ നടന്നു.എന്റെ കൂടെ പഠിച്ചിരുന്ന വ്യക്തിയാണ് അവിടുത്തെ ഹെഡ്മാസ്റ്റർ. അടുത്തുള്ള സ്കൂളുകളിൽ നിന്നും കോളേജിൽ നിന്നും കുറേയേറെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സെമിനാർ."കഥ" എന്ന വിഷയത്തെക്കുറിച്ച് ഞാൻ പ്രസംഗിക്കണം എന്ന് സതീർത്ഥ്യനായ പ്രഥമാദ്ധ്യാപകൻ പറഞ്ഞപ്പോൾ എന്തോ എനിക്കത് നിരസ്സിക്കാനായില്ലാ ഞാൻ അന്ന് അവതരിപ്പിച്ച്( പ്രസംഗിച്ച) വിഷയം അതേ പടി ഞാൻ ഇവിടെ പകർത്തുന്നൂ. കാരണവുമുണ്ട്.അവരിൽ പലരും ബ്ലോഗുകൾ വായിക്കുന്നവരാണ് .ചിലർ എഴുത്തുന്നുമുണ്ട്. വീക്കിലികളേക്കാളും,മാസികളേക്കാളും പുതിയ തലമുറ വായിക്കുന്നത് ബ്ലോഗുകളും, മുഖപുസ്തക ചർച്ചകളുമാണെന്ന അറിവ് എനിക്ക് സന്തോഷവും, അതോടൊപ്പം ആകാംഷയും നൽകി,മാത്രമല്ലാ അല്പം സങ്കോജവും തോന്നി. ബ്ലൊഗെഴുത്തിലെ ചില കഥകലുടെ നിലവാരത്തകർച്ചയും,അക്ഷരപിശാചിന്റെ കടന്ന് കയറ്റവും, വാക്യഘടനയുടെ അറിവില്ലായ്മയും മനസ്സിൽ മിന്നിമറഞ്ഞു. ബ്ലോഗിൽ പുതിയതായി കഥയെഴുതുന്ന കുട്ടികൾക്ക് വേണ്ടിയാണ് ഞാൻ ഈ പോസ്റ്റിടുന്നത്. ( ചില,മുതിർന്നവർക്കും മനസ്സിരുത്തിവായിക്കാം)
ഈ അടുത്ത കാലത്ത് ഞാൻ ബ്ലോഗിൽ വായിച്ച നല്ല രണ്ട് കഥകളാണ് ജയൻ ഏവൂരിന്റെ അമേയ...! റാംജി പാട്ടപ്പാടത്തിന്റെപരിണാമത്തിലെ പിഴവുകള്‍  വരോട്  എങ്ങനെ കഥയെഴുതണം എന്ന് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ലാ. രമേശ് അരൂർ, എച്ചു മുക്കുട്ടി,   സീത,കുഞ്ഞൂസ്,കാടോടിക്കാറ്റ്,സിദ്ധിക്ക് തൊഴിയൂർ,നിരക്ക്ഷരൻ,വള്ളിക്കുന്ന് യാച്ചൂ(കല്ലിവല്ലീ)മുല്ല,അനിത,സോണി  തുടങ്ങിയ പലരോടും (ലിസ്റ്റ് അപൂർണ്ണം),എങ്ങനെ ലേഖനം ,കവിത,കഥ എഴുതണമെന്ന് പറഞ്ഞാൽ ഞാൻ അത് എന്നെത്തന്നെ കളിയാക്കുന്നത് പോലെയാവും. പക്ഷേ;  ബ്ലോഗെഴുത്തിൽ ഇപ്പോൾ കുറേയധികം കുട്ടികൾ എഴുതുന്നത് വായിക്കാനിടയായി.അവർക്കും കൂടിയാണ് ഈ എഴുത്ത്.
ഞാൻ മുൻപ് 'തിരക്കഥയുടെ പണിപ്പുര' എന്നൊരു ലേഖന പരമ്പര എഴുതിയിരുന്നു.അത് വായിച്ച് എത്രയോ പേർ തിരക്കഥകളെഴുതി.പലരും അത് എന്നോട് പറയും ചെയ്തു. മാത്രമല്ലാ ചിലർ നേരിട്ട് വന്ന് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു.രണ്ട്,മൂന്ന് പേരുടെ സിനിമകൾ അടുത്ത് തന്നെ ചിത്രീകരണം തുടങ്ങനും പോകുന്നു. ഇവിടെ കഥയെഴുത്തിൽ എന്റെ അറിവ് ഞാനും പങ്ക് വക്കട്ടെ ഇത് എന്റെ മാത്രം ചിന്തയിലുദിച്ച ചില ജല്പന്നങ്ങളാണ്

ഇനി പ്രസംഗത്തിന്റെ പൂർണ്ണരൂപം.....


കുഞ്ഞുങ്ങളേ,സഹോദരങ്ങളെ,സുഹൃത്തുക്കളേ....

ഞാനൊരു പ്രാസംഗികനല്ലാ,പ്രസംഗിക്കാനുമറിയില്ല.അത്രക്കങ്ങ് അറിയപ്പെടത്ത ഒരു കഥാകാരൻ,തിരക്കഥാകാരൻ എന്ന് പറയുന്നതായിരിക്കുംകൂടുതൽ ഉചിതം.. വിഡ്ഡിവേഷം കെട്ടിയാടുന്ന ജീവിത നാടകത്തിലെവിടെയോ,എപ്പഴോ പൊട്ടിമുളച്ച  കലാവാസനയെ, സാഹിത്യത്തിന്റെ മേമ്പൊടി ചേർത്ത് കഥയും,കവിതയും,നാടകവും, തിരക്കഥയു മൊക്കെ യെഴുതി സംതൃപ്തനാകുന്ന ഒരു സാധാരണക്കാരൻ. അനർഗ്ഗളമായ വാക്ദ്ധോരണിയിൽ ഒരു സദസിന്റെ മർമ്മം അറിഞ്ഞ് പ്രസംഗിക്കാൻ അറിയാത്തത് കൊണ്ട്,എനിക്ക് അറിയാവുന്നതും,ചിന്തയിൽ ഉദിച്ചതുമായ ചില കാര്യങ്ങൾ ഞാൻ കുത്തിക്കുറിച്ച്കൊണ്ട് വന്നിട്ടുണ്ട് .അവ നിങ്ങളുമായി പങ്ക് വക്കുന്നൂ
എന്റെ സതീർത്ഥ്യനും,നിങ്ങളുടെ പ്രിൻസിപ്പലുമായ ശശികുമാർ, 'കഥ എങ്ങനെ എഴുതാം' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്.  അപ്പോൾ കഥ എന്നാൽ എന്താണ്.'വാക്യരചനാ വിശേഷം' എന്നാണ് ശബ്ദതാരാവലിയിൽ ഇതിന് കൊടുത്തിരിക്കുന്ന അർത്ഥം.അതായത് കല്പിത കഥാപാത്രങ്ങളെക്കൊണ്ട് രചിക്കുന്ന പ്രസ്താവം. കുറച്ച് കൂടി വിസ്തരിച്ച് പറഞ്ഞാൽ,ഒരു കള്ളം(ഭാവന),ചിന്തയും,വികാരവും ഒരുമിച്ച് ചേർത്ത് അനുഭവമാക്കി മാറ്റുന്ന അവസ്ത്ഥ യെയാണ് കഥ എന്ന് പറയുന്നത്.വളരെ ലളിതമായി പറഞ്ഞാൽ, കള്ളത്തന ത്തിനെ സത്യമാക്കി മാറ്റുന്ന കഴിവാണ് കഥ. അപ്പോൾ ഒരു ചോദ്യം ഉയരാം.കഥ ജീവിത ഗന്ധി ആയിരിക്കണം,റിയലിസ്റ്റികായിരിക്കണം എന്നൊക്കെ പറയുന്നതോ എന്ന്. അതെ; നമ്മുടെ ചിന്തയോടൊപ്പം നമ്മൾ കണ്ടതും,അനുഭവിക്കുന്നതും,നമുക്ക് ചുറ്റും നടക്കുന്നതുമായ  കാര്യങ്ങൾ നമ്മുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കണം.                                                                                                                                                                                                                അതായത്‌ രൂപേഷ് എന്ന നിങ്ങളുടെ ഒരു സഹപാടി അയ്യാളുടെ കൂട്ട്കാരനെ കൊന്നു എന്ന് വയ്ക്കുക. ഇത് അങ്ങനെ തന്നെ എഴുതിയാൽ അത് ഒരു വാർത്ത മാത്രമേ ആകൂ.അപ്പോൾ, കഥക്കായി നമ്മുടെ ചിന്ത കുറേ കള്ളങ്ങൾ കണ്ട്പിടിക്കും. കൂട്ടുകാരന്റെ വില്ലത്തരങ്ങൾ ,അയ്യാൾ രൂപേഷിന്റെ സഹോദരിയെ ആക്രമിച്ചകാര്യം, അല്ലെങ്കിൽ രൂപേഷിനു മറ്റൊരു സ്ത്രീയുമായുള്ള അവിഹിതബന്ധം,അവൻ അമിതമായി ഡ്രഗ്ഗ്സ് ഉപയോഗിക്കുന്നത് കൂട്ടുകാരൻ കാണുകയും അവനത് രൂപേഷിന്റെ മാതാപിതാക്കളെ അറിയിച്ചത്. തുടങ്ങി പലകള്ളങ്ങളും (ചിലപ്പോൾ ഇതിലേതെങ്കിലും ഒക്കെ സംഭവിച്ചതാകാം)നമ്മൾ ഈ വാർത്തയോടൊപ്പം പൊലിപ്പിച്ചെഴുതുമ്പോൾ അത് കഥയാകുന്നു."അവൻ കഥയുണ്ടാക്കി പറയുന്നതാ"  എന്നൊരു പ്രയോഗം തന്നെ നമ്മുടെ നാട്ടിലുണ്ടല്ലോ. എന്താണതിനർത്ഥം, അവൻ കുറേ കള്ളങ്ങൾ പറഞ്ഞ് നടക്കുന്നു എന്ന് തന്നെയാണ്.
കള്ളം പറയുവാനുള്ള കഴിവ് മനുഷ്യർ ജനിച്ച കാലം മുതൽക്ക് തന്നെയുണ്ട്. ഒരു കള്ളമെങ്കിലും പറായാത്തവരായി ആരുമുണ്ടെന്ന് എനിക്ക് തോന്നിന്നില്ലാ ആരോഗ്യ പരമായ കള്ളം പറച്ചിൽ ചില നന്മകളും ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. ആലോചിച്ച് നോക്കൂ. കഴിഞ്ഞ കാലങ്ങളിൽ നമ്മൾ എന്തോരം കള്ളങ്ങൾ പറഞ്ഞിരിക്കുന്നു. രണ്ട് ദിവസം മുൻപ് എന്നെ ഈ പരിപാടിയിൽ പങ്കെടുക്കണം എന്ന് പറഞ്ഞ് എന്റെ സ്നേഹിതൻ വന്ന് വിളിച്ചപ്പോൾ തന്നെ ഞാനൊരു കള്ളം പറഞ്ഞു. എന്റെ ഒരു സീരിയ ലിന്റെ  വർക്ക് നടക്കുന്നുണ്ടെന്നും,അതിൽ ഞാൻ നിർബ്ബന്ധമായും ചെന്നേ തീരൂ... എന്നുമൊക്കെ സ്നേഹിതനോട് കള്ളം പറഞ്ഞപ്പോൾ അദ്ദേഹം അത് വിശ്വസിച്ചൂ.(പിന്നെ രണ്ട് ദിവസം മുൻപാണ് ഇവിടെ വരാമെന്ന് സ്നേഹിതനോട് വിളിച്ച് പറഞ്ഞത്) യഥാർത്ഥത്തിൽ ദൂരദർശന് വേണ്ടി ഞാൻ എഴുതിയ ഒരു ഡോക്ക്യു മെന്ററിയുടെ എഡിറ്റിംഗ് നടക്കുന്നുണ്ട്.തൽക്കാലം എന്റെ സാന്നിദ്ധ്യം അവിടെ അത്യാവശ്യമല്ലതാനു,പക്ഷേ ഞാനെന്തിന് അങ്ങനെ ഒരു കള്ളം പറഞ്ഞു. കാരണം; ഇത്തരം ഒരു ചർച്ചാപരിപാടീയിൽ പങ്കെടുക്കാൻ ഞാൻ മാനസികമായി തയ്യാറെടുത്തിരുന്നില്ലാ എന്നതാണ് സത്യം. അതായത് സത്യമായി തോന്നുന്ന ഒരു സംഭവത്തെ-സീരിയലിന്റെ വർക്ക് നടക്കുന്നൂ എന്ന സത്യത്തെ- കേന്ദ്രീകരിച്ച്,എനിക്ക് അവിടെ പോകണം എന്ന കള്ളംപറഞ്ഞ്,ഞാൻ മാനസ്സികമായി, ഇവിടെ വരാൻ തയ്യാറല്ലാ എന്ന യാഥാർത്ഥ്യത്തെ മറച്ച് പിടിച്ച് കെട്ടിച്ചമച്ച് 'എനിക്ക് ഇവിടെ  വരാൻ പറ്റില്ലാ' എന്ന് സ്നേഹിതനോട് പറഞ്ഞ കഥനം. അതാണ് കഥയുടെ കാര്യ ത്തിലും വേണ്ടത്.
കള്ളം പറയാൻ,അതും അതിമനോഹരമായിപറയാൻ കഴിവുള്ള ഒരാൾക്ക്, ജന്മസിദ്ധമായി കിട്ടിയ സാഹിത്യവാസനയും കൂടി ഉണ്ടെങ്കിൽ ഒരു കഥാകാരനായി തീരാൻ കഴിയും. ഇനി; അങ്ങനെയുള്ള ഒരാൾക്ക് ഇത്തരം ക്ലാസുകളുടെ ആവശ്യം തന്നെയില്ലാ എന്നുള്ളതാണ് എന്റെ എളിയ അഭിപ്രായം.അല്ലാത്തവർക്ക് ഇത്തരം ഒരു ക്ലാസ്കൊണ്ട് ഒരു കഥാകാരനാകനും പറ്റില്ലാ.
പിന്നെയെന്തിനാണ് ഇത്തരം ചർച്ചാക്ലാസുകൾ കൊണ്ടുള്ള പ്രയോജനം?                                  ആ ചോദ്യത്തിനാണ് ഇവിടുത്തെ പ്രസക്തി.......
                                                                                                                                                    പിച്ചവച്ച് നടക്കുന്ന പിഞ്ചോമനകൾക്ക് പണ്ടൊക്കെ,മൂന്ന് ചക്രമുള്ള "ചാട്" എന്ന് പേരി നാൽ ഇവിടെ അറിയപ്പെടുന്ന ഒരു കളിക്കോപ്പ് ഉരുട്ടി നടക്കാൻ കൊടുക്കും. എന്തിനെന്നോ, ശരിയായി നടക്കാൻ പഠിക്കാൻ,നടത്തത്തിന്റെ വേഗത കൂട്ടാൻ,നടപ്പിന്റെ രീതി ശരിയാ ക്കാൻ.ഒരു പിടിയുമില്ലാതെ  ഉഴറി നടക്കുന്നകുഞ്ഞിന് ഒരു കൈ സഹായമാണ്  'ചാട്' എന്ന ഉപകരണം.നടക്കേണ്ടത് കുഞ്ഞ് തന്നെയാണ്. അല്ലാതെ ചാടല്ലാ പക്ഷേ നടന്ന് തുടങ്ങുന്ന കുഞ്ഞിന് ചാട് ഒരു അനുഗ്രഹമാണ്.എഴുതാൻ താല്പര്യമുള്ളവർക്കേ ഇത്തരം വർക്ക് ഷോപ്പുകൾ കൊണ്ട് പ്രയോജനമുണ്ടാകൂ.അതായത് വഴി ഉണ്ടാക്കേണ്ടതും ,നടക്കേ ണ്ടതും നിങ്ങളിലെ സാഹിത്യകാരനാണ്.ആ വഴിയുടെ ദിശ പറഞ്ഞ് തരേണ്ടതും,കുറ്റവും കുറവും ചൂണ്ടിക്കാട്ടി തരാനും മാത്രമേ ഞങ്ങളെപ്പോലുള്ള മേസ്ത്രിമാർക്ക് കഴിയൂ. അത്തര ത്തിൽ താല്പര്യമുള്ള പുതിയ തലമുറക്കാർക്കായിട്ടാണ് ഈ എഴുത്ത്.
                         
                                   'ഒരായിരം വരികൾ വായിച്ചാലേ നമുക്ക് ഒരു വരിയെങ്കിലും എഴുതാൻ പറ്റുകയുള്ളൂ'. വായന എഴുത്തിന് പ്രേരണയാകണമെന്നില്ല.പക്ഷേ അതാണ് എഴുത്ത്കാ രന്റെ  അടിസ്ഥാനം.അടിവളം ഉണ്ടെങ്കിലേ ചെടികൾക്കും മരങ്ങൾക്കും ഫലങ്ങൾ നൽകാനാകൂ.അതും നല്ല ഫലങ്ങൾ. പിന്ന ഇടക്കിടക്ക് നൽകുന്ന രാസവളങ്ങളോ ,ജൈവ വളങ്ങളോ ഫലത്തിന്റെ മേനിയും,എണ്ണവും വർദ്ധിപ്പിക്കും.  കയ്യിൽകിട്ടുന്നതെന്തും വായിക്കുക.എന്നിട്ട് അതിൽ നിന്നും കിട്ടുന്ന നല്ല അറിവുകൾ മാത്രം മനസ്സിന്റെ ചെപ്പിൽ സൂക്ഷിക്കുക.പുരയിടത്തിലെ ചപ്പും,ചവറും വാരിക്കൂട്ടി തീ ഇടുമ്പോൾ നമുക്ക് കിട്ടുന്നത്             എന്താണ്  ഉത്തമ വളമായ ചാരം(ക്ഷാരം)  അത് പോലെയാണ് വായനയും. നമ്മുടെ പുരാണേതിഹാസങ്ങൾ തൊട്ട് തുടങ്ങുക.ഇസ്ലാമോ,ക്രിസ്തീയനോ ആയത്കൊണ്ട് രാമായണവും,മഹാഭാരതവും,ഭഗവത്ഗീതയും ഒന്നും വായിക്കാതിരിക്കരുത്.അവ നമ്മുടെ -മലയാളികളുടെ- ആത്മാവാണെന്ന് അല്ലെങ്കിൽ ആധികാരികമായ പുസ്തകം,അല്ലെങ്കിൽ നല്ല രചനകൾ എന്ന് കരുതി വായിക്കുക.മറിച്ച് ഹിന്ദുക്കളും നിർബ്ബന്ധമായും ബൈബിളും,ഖുറാനും വായിച്ചിരിക്കണം.അറിവിന്റെ പാരാവാരമാണിതൊക്കെ,രത്നങ്ങളും പവിഴങ്ങളും  അതിൽ നിന്നും യ്ഥേഷ്ടം ലഭിക്കും.ധാരാളം പദസമ്പത്ത് നമ്മുക്ക് ലഭിച്ചു എന്ന ' അറിവുണ്ടായാൽ' നാം നമ്മുടെ ലോകത്തെക്കൊതുങ്ങുക.ഓരൊ സാഹിത്യകാരനും തന്റേതായൻ  ചിന്താപഥങ്ങളുണ്ട്. ആ ലോകത്തിലിരുന്ന്  ചിന്തിക്കുക.എഴുതിത്തുടങ്ങുക. മറ്റുള്ളവരുടെ രചനകളുമായി എന്തെങ്കിലും സാമ്യമുണ്ടെന്ന് തോന്നിയാൽ  അത് മുളയിലേ തന്നെ നുള്ളി കളയുക. നമുക്ക് നമ്മുടേതായ കാഴ്ചപ്പാടുണ്ടാകണം.അനുകരണം കഴിവിനെ മുരടിപ്പിക്കും.
ഇനി കഥ എഴുതാം
കിട്ടുന്ന കഥാതന്തുവിനെ മനസ്സിലിട്ട് പതം വരുത്തുക.മതിൽ കെട്ടാൻ,അല്ലെങ്കിൽ കയ്യാല പണിയാൻ മുൻപൊക്കെ ചെളിമണ്ണ് കുഴക്കുന്നത്പോലെ, വാക്കുകളേയും,വർണ്ണനകളേയും, സംഭവങ്ങളേയും, കഥാപാത്രങ്ങളെയും ഒക്കെ ചിന്തയാകുന്ന വെള്ളമൊഴിച്ച്, ചെളിമണ്ണ് പരുവപ്പെടൂത്തുന്നത് പോലെ പരുവപ്പെടുത്തുക.മർദ്ദനം കൊണ്ട്പതം വന്ന മണ്ണിനെ പ്പോലെ ചിന്തിച്ച കാര്യങ്ങൾ,കടലാസിലേക്ക് പകർത്തുക.മതിൽകെട്ടുന്നത് പോലെ,വീട് വയ്ക്കുന്നത്പോലെ 'നീളവും വീതിയും വിസ്തീർണ്ണവുമൊക്കെ കൃത്യമാക്കി എഴുതുക. എഴുതുന്ന സമയത്ത് മനസ്സിനെ ഏകാഗ്രമാക്കുക.എന്തിനെഴുതുന്നൂ എന്ന് ചിന്തിക്കരുത്. കഥകൾ എഴുതുമ്പോൾ നമ്മൾ സ്വതന്ത്ര രായിരിക്കണം.ഒന്നിനും പരിധികൾ ഉണ്ടാവരുത്. എങ്കിലേ നല്ല രചനകൾ ഉണ്ടാവുകയുള്ളൂ...
എന്താണ് രചന
യത്ഥാർത്ത ജീവിതം പകർത്തലല്ലാ രചന(കഥ) എന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു. യാഥാർത്ഥ്യത്തെക്കാൾ മനോഹരമായിരിക്കും ചിലപ്പോൾ സ്വപ്നങ്ങൾ .സ്വപ്നങ്ങൾക്ക് അതിർവരമ്പില്ലാ...നമ്മൾ ഏഴാം കടലിനക്കരെ പോകും.കടലിനടീയിലെ മാണീക്യ കൊട്ടാരത്തിൽ പോകും,മത്സ്യകന്യകമാരുമായി നടനം ചെയ്യും. പാതാളത്തിലും, സ്വർഗ്ഗത്തിലും  പോകും. മേഘങ്ങൾക്കിടയിലൂടെ വിമാനം കണക്കെ രണ്ട് കൈയ്യും നിവർത്തി യാത്ര ചെയ്യും. അതുപോലെ ദിവാസ്വപ്നത്തിൽ,ഭാവനയിൽ,പക്ർത്തിയെടുക്കുന്ന ജീവിതത്തിന്റെ നുറുങ്ങിനെയാണ് കഥ എന്ന് പറയുന്നത്.നമ്മുടെ ജീവിതത്തിൽ സംഭവിച്ച താകണ്ട. കണ്ടറിഞ്ഞതാകാം, കേട്ടറിഞ്ഞതാകാം. ഞാൻ നേരത്തേ പറഞ്ഞത്പോലെ അത് യാഥാർത്യമായി ചിത്രീകരിക്കരുത്.എന്നാൽ ജീവിത ഗന്ധിയുമായിരിക്കണം. നേരിട്ട് കാണുന്ന ആകാശത്തേക്കാൾ എത്ര മനോഹരമായിരിക്കും നീർക്കുമിളകളിൽ, സപ്ത വർണ്ണങ്ങളിൽ കാണുന്ന ആകാശം.
എങ്ങനെയായിരിക്കണം കഥ എന്നുള്ളതിന് എന്റെ സങ്കല്പത്തിലുള്ള ഒന്ന് രണ്ട് ഉപമകൾ പറയാം(ഒരു പക്ഷേ നിങ്ങൾ ഇത് കേട്ടിട്ടുള്ളതുമാകാം) ചന്ദനമരത്തിൽ ഒളിഞ്ഞിരിക്കുന്ന ശില്പം പോലെയാണ് കഥ. ശില്പത്തിന്റെ രൂപത്തെപ്പറ്റി മനസ്സിലുറപ്പിക്കുന്ന ശില്പി, ആവശ്യമില്ലാത്ത ബാക്കി ഭാഗങ്ങൾ കൊത്തിയും,കോറിയും,ചീകിയും,ചികഞ്ഞും ബാക്കി മരത്തിനെ കളഞ്ഞ് മനോഹരമായ ശില്പം ഉണ്ടാക്കി എടുക്കുന്നത് പോലെ ,മനസ്സിലിട്ട് പരുവപ്പെടുത്തിയ കഥയെ അനാവശ്യമായ വർണ്ണനകളും,നെടുങ്കൻ സംഭാക്ഷണവു മൊക്കെ കളഞ്ഞ് ആറ്റിക്കുറുക്കിയെടുത്ത സത്താക്കണം. നമ്മുടെ നാട്ടിലെ വഴിയോര ങ്ങളിൽ കരിങ്കല്ല് കൊണ്ടിട്ട് അമ്മിയും,കുഴവിയും ആട്ട് കല്ലും ഒക്കെ ഉണ്ടാക്കുന്നവരെ കണ്ടിട്ടില്ലേ? വ്യക്തമായ നീളവും വീതിയും ഉള്ള അമ്മിയും,ആട്ട് കല്ലും ഒക്കെ ഉണ്ടാക്കുന്ന അവർ.വളരെ പാട് പെട്ട്, കുഞ്ഞ് മുനയുള്ള കല്ലുളി കൊണ്ട് പാറക്കഷണത്തിന്റെ അനാ വശ്യമായ ഭാഗങ്ങൾ കളഞ്ഞു വെടിപ്പുള്ള അമ്മിക്കല്ലും മറ്റും ഉണ്ടാക്കുന്നത് പോലെയാകണം കഥയെഴുത്ത്.
ഒരോ കഥക്കും അതിന്റേതായ ശൈലി ഉണ്ട്.എറ്റവും അനുയോജ്യമായ രീതി(ശൈലി) തിരഞ്ഞെടുക്കുന്നിടത്താണ് കഥാകാരന്റെ വിജയം. കുട്ടികളുടെ കഥ എഴുതുമ്പോൾ,നമ്മളുടെ മനസ്സിനും കുട്ടിത്തം ഉണ്ടാകണം.ഒരു ഗായകന്റെ കഥ എഴുതുമ്പോൾ നമ്മൾ സംഗീത ത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കണം.രാഷ്ട്രീയമാണ് വിഷയമെങ്കിൽ നമ്മൾ അതിനെക്കുറിച്ചും നന്നായി പഠിച്ചിരിക്കണം.അല്ലാതെ അറിവില്ലാത്തകാര്യങ്ങൾ അറിയാ മെന്ന് നടിച്ച് എഴുതരുത്.അത് അബദ്ധമാണ്.
                  വായനക്ക് ഒരു രസതന്ത്രം ഉണ്ട്.വായനക്കാരനെ നമ്മിലേക്കടുപ്പിക്കാൻ, നമ്മുടെ ചിന്തക്കൊപ്പം അവരേയും നമ്മുടെ കൂടെ നടത്തിപ്പിക്കണം.കഴിവതും ലളിതമായിരിക്കണം ഭാഷ. അല്ലാതെ നമ്മുടെ അറിവും ആർഭാടവും പ്രകടിപ്പിക്കാനും മറ്റുള്ളവർക്ക് മനസ്സിലാ ക്കാൻ  സാധിക്കാനാവാത്ത പോലെ എഴുതിയും ബുദ്ധിജീവി നടിക്കരുത്. കഥാപാത്രങ്ങളെ ക്കൊണ്ട് പ്രസംഗിപ്പിക്കരുത്.സാധാരണ മനുഷ്യരെപ്പോലെ ആവശ്യത്തിന് സംസാരിപ്പിച്ചാൽ മതി.
            കഥാ പാത്രങ്ങൾക്ക് ദു:ഖമുണ്ടെങ്കിൽ അത് വായനക്കാരന്,മനസ്സിൽ തട്ടും വിധത്തിൽ പറയേണ്ട ചുമതല കഥാകാരനുണ്ട് അല്ലാതെ 'അയ്യാൾ പൊട്ടിപ്പൊട്ടി കരഞ്ഞ് കൊണ്ട് വിലപിച്ചൂ.  ഹൃദയത്തിൽ കഠാര കുത്തിയിറക്കുന്നത്പോലെ ദുഖം രക്തമായി ചിറ്റി ' എന്നൊന്നും കമന്ററി നടത്തേണ്ട കാര്യമില്ലാ. അതുപോലെ തന്നെ മറ്റ് വികാരങ്ങളും.               അനാവശ്യമായ സാഹിത്യപ്രയോഗങ്ങൾ കഥയിൽ കഴിവതും ഒഴിവാക്കുക.കവിതയും കഥയും തമ്മിലുള്ള വ്യത്യാസവും ഇതാണ്. അവൾ മധുരമായിപാടി എന്ന് എഴുതേണ്ട സ്ഥലത്ത് 'മധുവാണി പൊഴിക്കുന്ന കോകിലങ്ങളെപ്പോലെ അവളുടെ കംബു കണ്ഠത്തിൽ നിന്നും ആ ഗാന തല്ലജം കല്ലോലിനി കണക്കെ ഒഴുകി' എന്നൊന്നും എഴുതേണ്ട കാര്യമില്ലാ.അത് വായനക്കാർക്ക് ചിരിയുളവാക്കും.
                                                                                                                                                             ഒരു വികാരം,ഒരു ഭാവം,ഒരു ചലനം,ഉള്ളിൽ തട്ടുന്ന ഒരു ചിത്രം ഇതൊക്കെയാണ്.ഒരു കഥ കൊണ്ട് മൊത്തിൽ സാദ്ധ്യമാകുന്നത്.പരത്തിപ്പറഞ്ഞ് വായനക്കാരെ ബോറാടിപ്പിക്കാതെ, പുലർകാലത്തിൽ മഞ്ഞണിഞ്ഞ് നിൽക്കുന്ന പുൽക്കൊടിത്തുമ്പിലെ മഞ്ഞ്തുള്ളിയെ മാണിക്യ കല്ലായി തോന്നുന്നത്പോലെ,അർത്ഥവർത്തായ, പ്രകൃതിയുടെ പ്രതിഭാസം പോലെ മനോഹരമായിരിക്കണം കഥ. ലളിത കോമള കാന്തപദാവലിയിൽ രചിക്കുന്ന കവിതപോലെയായിരിക്കണം കഥ.
കഥ പ്രചാരണത്തിനുള്ള ആയുധമാക്കാതിരിക്കുക.ഗുണപാഠം നിർബ്ബന്ധമില്ല.നല്ല ഗുണ പാഠം പറഞ്ഞത് കൊണ്ട് മാത്രം കഥ നന്നാകണമെന്നില്ലാ. സമുദായം കഥാകാരന്റെ രക്ഷകർത്താവല്ല.  ഒരു സ്നേഹിതൻ മാത്രമാണ്. കഥാകാരൻ തിരിച്ചും. നാട് നമ്മുടെ പോറ്റമ്മയാണ്. ഒരു നല്ല കഥാകാരനെ(സാഹിത്യകാരനെ) സമൂഹം ആദരിക്കും.അയാൾക്ക് സമൂഹത്തോട് കടപ്പാടുണ്ടായിരിക്കണം.അയാളുടെ രചനക്കും ജീവിതത്തിനും ഒരു താളമുണ്ടായിരിക്കണം.അർത്ഥമുള്ള താളം........
                                                             ***********