Wednesday, October 21, 2015

ദയാവധം ( കഥ)

ദയാവധം^^^^^^^^^^^^^^
വന്യമായ താളമുണ്ടായിരുന്നു ശങ്കരനാരായൺ എന്ന സാഹിത്യകാരന്റെ കൂർക്കം വലിക്ക്.അദ്ദേഹത്തിന്റെ രചനകൾക്കും താളമുണ്ടായിരുന്നു. കഥയിലും, കവിതയിലും.
വാർദ്ധക്യം ഒരു രോഗമല്ല,അവസ്ഥയാണ്.പക്ഷേ അത്തരം അവസ്ഥയിൽ രോഗം പിടിപെട്ടാൽ?ഹ്യദയധമനികളിൽ കൊഴുപ്പടിഞ്ഞുകൂടിയത് അഞ്ചിടത്ത്.ഓപ്പൺസർജ്ജറി, ഡോക്ക്ടർ നിർദ്ദേശിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറാകാത്തത്,പണം ഇല്ലാത്തത് കൊണ്ട് തന്നെ,പിന്നെ പേടിയും, എഴുത്തുകാരന്മാർ പൊതുവേ അർദ്ധപട്ടിണിക്കാരാണല്ലോ, ശങ്കരനാരായണനെ മരുന്നുകൾ ആഹാരമാക്കി.
ഒരു ചുമരിനപ്പുറത്ത് മകൻ, വിമൽനാഥ് കഥ എഴുതുകയായിരുന്നു.അവന് അച്ഛന്റെ കൂർക്കം വലിയിലെ താളം ഒട്ടും ഉൾക്കൊള്ളാനായില്ലാ.പിതാവിന്റെ രചനകളിലെ താളവും അവന് ഇഷ്ടമായിരുന്നില്ല.പക്ഷേ; അച്ഛനെ അവന് വളരെ ഇഷ്ടവുമായിരുന്നു.
കുന്നിൻ മുകളിലെ പത്ത് സെന്റിൽ ഓടിട്ട ചെറിയൊരു കെട്ടിടം,അമ്മ ‘കവിത’ ചെറുപ്പത്തിലേമരിച്ചു. അത് ശങ്കരനാരായണന്റെ ഹ്യദയതാളത്തിന്റെ ‘മാത്ര’കുറച്ചു.
ഒരുകാലത്ത് ശങ്കർ എന്ന എഴുത്തുകാരന്റെ തൂലികാചലനങ്ങൾക്ക് കൺപാർത്തിരിക്കുന്ന വായനക്കാരുണ്ടായിരുന്ന്. മാസികക്കാരും,വാരികക്കാരും അദ്ദേഹത്തിന്റെ രചനകൾക്കായി കാത്തിരിക്കും.എഴുത്തിന് അദ്ദേഹം കൂലി പറയാറില്ലായിരുന്നു.കൊടുക്കുന്നത് വാങ്ങിക്കും, കൊടുക്കാതിരുന്നാലും പരിഭവമില്ലാ,‘പണത്തിന് വേണ്ടിയല്ലാ എഴുതേണ്ടത്,അനുവാചകർക്ക് വേണ്ടിയാണ്’ കുഞ്ഞും നാളിലെ തന്നെ മകന്റെ കാതുകളിൽ ഈ വാക്യം പവതവണ പ്രതിധ്വനിച്ചു , വിമൽനാഥിന് ആ വാക്യവുമായി ഒരിക്കലും പൊരുത്തപ്പെടാനായില്ലാ.
ആസ്പിരിൻ ഗുളികളൊഴിച്ച്,അച്ഛന്റെമരുന്നുകൾക്ക് തീവിലയാണ്.പലപ്പോഴും കൂട്ടുകാരുടെ സഹായത്താലാണ് അവൻ മരുന്നുകൾ വങ്ങിച്ചിരുന്നത്.
അവൻ അച്ഛന്റെ മുറിയിലെത്തി,സുഖാലസ്യത്തിലായിരുന്നു പിതാവ്. വശത്തെ മേശയുടെ പുറത്ത്, മൂന്ന് നാലുവരി എഴുതിയ കടലാസുള്ള ക്ലിപ്പ് ബോർഡ് .അക്ഷരങ്ങളുടെ സൌന്ദര്യം നഷ്ടമായിരിക്കുന്നത് മകൻ കണ്ടു , അച്ഛന് ഇൻസുലിൻ ഇഞ്ചക്ഷൻ എടുത്തിരുന്നില്ലാ ഇന്ന്,അവനോർമ്മിച്ചു .കുഞ്ഞ്ഫ്രിഡ്ജിൽ നിന്നും ഇൻസുലീൻ ബോട്ടിൽ എടുത്തു.സിറിഞ്ചിൽ നിറയ്ക്കുമ്പോളാനവനറിഞ്ഞത് ഒരു നേരത്തേയ്ക്ക് മാത്രമേ അതിൽ മരന്ന് അവശേഷിച്ചിട്ടുള്ളു എന്ന്.
കൈകളിലെ സൂചിത്തഴമ്പുകൾക്കിടയിൽ സ്ഥലം കണ്ടെത്തി സൂചിയിറക്കി, അച്ഛൻ കൈവലിക്കുകയും ഉണരുകയും ചെയ്തു. ഉറക്കംമുറിഞ്ഞതിലെ വിഷമം അവനാ മുഖത്തിൽ നിന്നും വായിച്ചൂ.
“ദാഹം”
“ഉണ്ട്”
അച്ഛന്റെ ശബ്ദം വളരെ നേർത്തിരുന്നു. ചൊൽക്കാഴ്ചകളിൽ ഹുങ്കാരശബ്ദത്തോടെ മുഴങ്ങിക്കേട്ടിരുന്ന ശബ്ദം,തന്റെ കവിതയ്ക്കൊപ്പം കടമ്മനിട്ട കവിതകളും അച്ഛൻ ആലപിക്കുമ്പോൾ സദസ്സ് കാത്കൂർപ്പിച്ചിരുന്നത് മകന്റെ ചിന്തയിൽ.
കൂജയിൽ നിന്നും വെള്ളം പകർന്ന് കൊടുത്തപ്പോൾ അവന്റെ നോട്ടം തന്റെ കൈയക്ഷരത്തിലാണെന്നത് ശങ്കർ കണ്ടൂ
“വികൃതമായി അല്ലേ ?”
“കൈയക്ഷരം മാത്രമല്ല….ചിന്തകളും ”
“ജനറേഷൻഗ്യാപ്പ്”
“അത് മാത്രമല്ലച്ഛാ,രീതികളുംശൈലികളും വളരെയേറെ മുന്നോട്ട് പോയീ”
“വായനക്കാർക്ക് മനസ്സിലാകത്തതാണോ പുതിയ ശൈലി”
“കുന്തകന്റെ വക്രോക്തിയുടെയും, പാണിനീ സൂക്തങ്ങളുടേയും കാലം കഴിഞ്ഞു”
“വ്യത്തവും,അലങ്കാരങ്ങളുമാണ് കവിതളുടെ ചാരുത,ഒക്കെ കളഞ്ഞു, നിന്നെപ്പോലുള്ള അത്യന്താധുനികർ…… ”
വീട്ടിലെ വളർത്ത് നായ അമിത ശബ്ദമുണ്ടാക്കി കുരച്ചു.അതിനെ മറികടന്ന് ശങ്കറും ഉച്ചത്തിൽസംസാരിക്കാൻ തുനിഞ്ഞു .അയാൾക്ക് നന്നായി ശ്വാസംമുട്ടി, സംസാരിക്കാനുള്ള ആവേശം പിന്നെ ചുമ കട്ടെടുത്തു , കടുത്ത ചുമ, ഇരിക്കാനും നില് ക്കാനും വയ്യാത്ത അവസ്ഥ. ഒരിറ്റ് ശ്വാസത്തിനായി ദാഹിക്കുന്ന അച്ഛനെ ഒന്ന് നോക്കിയിട്ട് അവൻ പുറത്ത് കടന്നു.
ആസ്മ, ഏറ്റവും വ്യത്തികെട്ട അസുഖം, മകൻ അവിടെ നിന്നാലുംയാതൊരു പ്രയോജനമില്ലാ, എപ്പോഴും അവനിങ്ങനെയാണ്.വലിവ് തുടങ്ങിക്കഴിഞ്ഞാൽ, കണ്ട് നില്ക്കാനാവാത്തത് കൊണ്ടാവാം മുറിക്ക് പുറത്തിറങ്ങിപ്പോകും.
.
‘ഈ പട്ടിക്ക് പേപിടിച്ചെന്നാ തോന്നണെ,കൊല്ലണം നാശത്തിനെ’ പുറത്ത്,വിമൽനാഥ് ശബ്ദമുയർത്തി.
ശങ്കർ,തലയിണയ്ക്കടിയിൽ,കരുതിയിരുന്ന സാൾബിറ്റമോൾ ഇൻഹെയിലർ വിറയാർന്ന കൈകൾകൊണ്ട് തപ്പിയെടുത്ത്, രണ്ട് പഫ്, ഇല്ലാ ഒരു രക്ഷയുമില്ലാ,അതയാൾ അലക്ഷ്യമായി വലിച്ചെറിഞ്ഞു..കട്ടിലിന്റെ വശത്തിരുന്നുകൊണ്ട്, കൈകൾ രണ്ടും തറയിലൂന്നി,മുതുക് വളച്ചിരുന്നു. ഇത്തരം വേളകളിൽ തെല്ല് ആശ്വാസം നൽകുന്നഒന്നാണത്. ആയാസപ്പെട്ട് ശ്വാസം എടുത്തു.കഫം നിറഞ്ഞ ലങ്ക്സിൽ നിന്നു വരുന്ന ശബ്ദത്തിനൊരു താളവുമില്ലായിരുന്നു. അവതാളത്തിന്റെ വന്യത.
ദിനേശ് എന്ന സഹപാഠി സ്വർണ്ണപ്പണിക്കാരനാണ്, ഇപ്പോൾ കടയടച്ച് അവൻ വീട്ടിൽ പോയിരിക്കും, വിമൽനാഥ് അവന്റെ വീട്ടിലേയ്ക്ക് നടന്നു.
അച്ഛന് മരുന്നു വാങ്ങിക്കുന്നതിൽ ദിനേശ് പലതവണ അവനെ സഹായിച്ചിട്ടുണ്ട്,
“ഈ രാത്രിയിൽ? ശങ്കർ സാറിന് അസുഖം കൂടിയോ,അതോ മരുന്ന് വാങ്ങിക്കാൻ….”
“കാശിനല്ലാ ഞാൻ ഇപ്പോൾ വന്നത്”
“പിന്നെ”
:നീ എന്നെയൊന്ന് സഹായിക്കണം”
“എന്ത് സഹായം”
“വീട്ടിലെ പട്ടിയ്ക്ക് പേവിഷബാധ, കുറച്ച് പൊട്ടാസ്യം സൈനയിഡ് തരണം”
“ഒന്നമത് സൈനയിഡ് ഇവിടെയില്ലാ,കടയിലാണ്, മറ്റൊന്ന് പട്ടികളെ കൊല്ലുന്നത് സൂക്ഷിച്ച് വേണം,പുറത്തറിഞ്ഞാൽ ആകെ പ്രശ്നമാകും.”
“അപ്പോൾമനുഷ്യനെക്കൊന്നാൽ പ്രശ്നമില്ലേ?”
“പട്ടികളെക്കാളും മനുഷ്യനാണല്ലോ ഇപ്പോൾകൂടുതൽ മരിക്കുന്നത്….!”,അല്ല നീ എന്തിനുള്ള പുറപ്പാടാ”
മറുപടി പറയാതെ അവൻ ദിനേശിന്റെവീട്ടിൽ നിന്നും ഇറങ്ങി,
കുറച്ചകലെയാണ്, മറ്റൊരു കൂട്ടുകാരനായ ഡോക്ടർ അരുൺ താമസിക്കുന്നത് . അവസാനത്തെ പേഷ്യന്റിനേയും നോക്കിയിട്ട്, പേഷ്യൻസ്റൂം അടയ്ക്കാൻ തുടങ്ങുകയായിരുന്നു അയാൾ.
വിമൽ നായപുരാണം ആവർത്തിച്ചൂ, അരുണിനെ നായ കടിച്ചിട്ടുണ്ട്,ഒരു മാസത്തിന് മുമ്പേയുള്ള ജോഗിങ്ങിനിടയിൽ, അതുകൊണ്ട് തന്നെ പട്ടി എന്ന് കേട്ടപ്പോൾ തന്റെ മനസ്സിൽ ഉറഞ്ഞുകൂടിയ ദേഷ്യം വാക്കുകളായി പുറത്ത് വന്നു.
“കൊല്ലണം അവറ്റകളെ,…അതെങ്ങനെ, നായകളെ സംരക്ഷിക്കാൻ,കേന്ദ്ര മന്ത്രിയും,നാട്ടിലെ ചില താരങ്ങളും ഓടിനടക്കുകയല്ലേ, എന്റെവീട്ടിലെ പട്ടിയെക്കൊല്ലാൻ ഞാനും മരുന്ന് കരുതി വച്ചിരിക്കുകയാ, വിമലിന് ഞാൻ ‘വിഷം’ തരാം നീ എന്റെ കൂട്ടുകാരനല്ലേ, ഞാൻ ഇഷ്ടപ്പെടുന്ന കവിയും. നിന്റെ കവിതകളൊക്കെ ഇപ്പോൾ പവിത്രന്റെ ശൈലിയിലാണല്ലോ, മാറ്റൊലിക്കവിയെന്ന് വിളിച്ച് ആൾക്കാർ പരിഹസിക്കും,നീ നിന്റെ ശൈലിയിൽ എഴുതുന്നതാണ് എനിക്കിഷ്ടം,“
ഡോക്ക്ടർ അരുൺ അകത്തേയ്ക്ക് പോയി വന്നു. ‘മരുന്ന് ’ വിമലിനെ ഏല്പ്പിച്ചു.
“ഡാ……..സമകാലീനത്തിൽ വന്ന നിന്റെ കവിതയിൽ നിന്ന് എനിക്ക് പുതിയൊരു അറിവ് കിട്ടി.സോക്രട്ടീസിനെക്കൊല്ലാൻ ഭരണാധികാരികൾ ഉപയോഗിച്ച വിഷം ‘ഹെം ലെക്ക്’ ആണെന്ന്,”… നീ എഴുത്തിനെ സീരിയസ്സായി കാണണം ,നിനക്കതിനുള്ള കഴിവുണ്ട്,ദത്തനെപ്പോലെ.”
ഒരു മൂളലിൽ അവൻ സന്തോഷമറിയിച്ച് പടികളിറങ്ങി.
അച്ഛൻ മയക്കത്തിലായിരുന്നു.എങ്കിലും താളമില്ല്ലാതെ തൊണ്ട കുറുകുന്നുണ്ടായിരുന്നു. അവൻ അച്ഛന്റെ കാലിൽ തൊട്ടൂ പിന്നെ തൊട്ട കരം,കണ്ണുകളിൽ വച്ചു. കട്ടിലിനു ഓരം ചേർന്നി രുന്നു . പോക്കറ്റിൽ നിന്നും സിറിഞ്ചും മരുന്ന് കുപ്പിയും എടുത്ത്.വളരെ ശ്രദ്ധയോടെ മരുന്ന് സിറിഞ്ചിലേയ്ക്ക് പകർന്നു.
“ഇതെന്താ” അച്ഛന്റെ ശബ്ദംനേർത്തിരുന്നു.
“ഡെറിഫിലിൻ” ശ്വാസ്വം മുട്ടൽ കുറയും
“ഇൻസുലീനും ഡെറിഫിലിനും ഒക്കെ കുത്തിവച്ച് എന്റെ മകനും ഡോക്ക്ടർ ആയി അല്ലേ?”
അതിൽ ഒരു പരിഹാസ ധ്വനി ഉണ്ടോ? അവൻ അത് ശ്രദ്ധിക്കാതെ വിട്ടൂ.
അച്ഛന്റെ കൈപ്പത്തി അവൻ സാവധാനം എടുത്ത് തന്റെ മടിയിൽ വച്ചൂ.
പുറം കൈയിൽ തട്ടി, അവൻ നീല ഞരമ്പ് തേടി. പിന്നെ സാവധാനം,മരുന്ന് ഞരമ്പിലേക്ക് കയറ്റി.
“ദായാവധം ആണോ ?”
അച്ഛന്റെ ചോദ്യത്തിന് അവൻ ‘അതെ’ എന്ന് തലയാട്ടി. മരുന്ന് മുഴുവനും ഞരമ്പ് ഏറ്റ് വാങ്ങി.
ഒരു ദീർഘനിശ്വാസം അച്ഛനിൽ നിന്നും ഉയർന്നത്. അവനറിഞ്ഞില്ല.
സിറിഞ്ചും ബോട്ടിലും അവൻ പുറത്ത് കൊണ്ട് പോയി മണ്ണിൽ കുഴിച്ചിട്ടൂ.
തിരികെ വന്ന് അച്ഛന്റെ നാസികാഗ്രത്ത് കൈ വച്ച് നോക്കി. ശ്വാസം നിലച്ചിരിക്കുന്നു.
ശങ്കരനാരായൺ, ഭംഗിയില്ലാതെ എഴുതി വച്ചിരുന്ന കഥയുടെ തുടക്കമടങ്ങിയ പേപ്പർ അവൻ ക്ലിപ്പ് ബോർഡിൽ നിന്നും എടുത്ത് വലിച്ച് കീറി,അത് സ്വന്തം പോക്കറ്റിൽ സൂക്ഷിച്ചു.
ഭംഗിയുള്ള അക്ഷരത്തിൽ അവൻ പുതിയ പേപ്പറിൽ എഴുതി
“പ്രശസ്ത സാഹിത്യകാരൻ ശങ്കരനാരായൺ അന്തരിച്ചു. വാർദ്ധ്യക്യ സഹജമായ കാരണങ്ങളാൽ 20/10/2015 സ്വവസതിയിൽ വച്ചായിരുന്നു.അന്ത്യം, മരണ സമയത്ത് കഥാകാരനും കവിയുമായ വിമൽനാഥ് മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ, കേരളസാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുള്ള ഇദ്ദേഹം പഴയ തലമുറയില്പ്പെട്ട എഴുത്തുകാരിലെ അവസാനത്തെ വ്യക്തിയായിരുന്നു.”
വിമൽനാഥ് പേനയടച്ച് പോക്കറ്റിൽ തിരുകി.പിന്നെ മൊബൈൽ എടുത്ത് ആരെയൊക്കെയോ വിളിച്ചൂ. അവൻ പത്രക്കാരേയും ചാനലുകാരേയും കാത്തിരുന്നപ്പോൾ,പുറത്ത് വളർത്തുനായ ഉച്ചത്തിൽ ഓരിയിടുന്നുണ്ടായിരുന്നു.
***************************************************