Monday, January 3, 2011

തെക്കേ തെയ്യം (കവിത)



ഊട്ട്.....
ഉടകുലപെരുമാളൂട്ട്,
മുട്ട് .....
ചെണ്ടക്കോലുകള്‍ തോലില്‍ മുട്ടണ മുട്ട്,
തട്ട് ....
ഒറ്റക്കമ്പിലിടയ്ക്കത്തോലില്‍ തട്ട്,
പാട്ട് ....
കണിയാര്‍ നന്തുണി തന്തികള്‍ തട്ടിപ്പാട്ട് .
പിന്നെ :
പിണിയാള്‍ പൂപ്പട കൂട്ടി ,
നടുവില്‍ പൂക്കുല നിര്‍ത്തി ,
ചുറ്റും പന്തം നാട്ടി ,
പിന്നില്‍ പീഠമൊരുക്കി,
അതിലൊരു തുമ്പിലയിട്ട് ,
മലരവില് ചൊരിഞ്ഞു ,
കദളിപ്പഴപ്പടലനിരത്തി ,
ചന്തന തിരികള്‍ തിരുക്കി , വക്കുവളഞ്ഞൊരു 
വെങ്കലവൃത്തത്താലത്തില്‍ നിറഭസ്മമെടുത്ത് 
പരത്തി നടുക്കൊരു വിരലാല്‍ കുഴിയും കുത്തി ,
കര്‍പ്പുരത്തിന്‍ കട്ട നിരത്തി .
ശുഭ്രം, വസ്ത്രമെടുത്ത് തെറുത്ത് തിളങ്ങും ,
അയ്ഞ്ചാലുള്ള വിളക്കിനു തിരുത്തുണിയാക്കി .
എണ്ണയൊഴിച്ച്,
തിരികള്‍ നനച്ച്,
വിരളിന്‍തുമ്പത്തിത്തിരിയിറ്റോരെണ്ണമയം
തന്‍ തലയില്‍ തേച്ച് ,
താലത്തില്‍,പന്തത്തില്‍, തിരിയില്‍, ചാലുവിളക്കില്‍
ആദരവിത്തിരിയും കുറയാതെ കത്തിച്ച് ,
ചാഞ്ചാടും നാല്‍ക്കാലികളില്‍ കാല്‍ കാലേലേറ്റി
ഞെളിയും ഗൌരവഭാവം കൊള്ളും  കരയാളരെയും
നോക്കിയൊരറ്റം പറ്റിയൊതുങ്ങി.
പട്ട്..........
അരയില്‍ചുറ്റിക്കെട്ടിയ പട്ട് ,
കെട്ട്......
തലയില്‍ വെള്ളത്തുണിയുടെ കേട്ട് ,
ഇട്ട്‌.....
ഫാലത്തില്‍ ,നെഞ്ചത്തില്‍,മുതുകില്‍ ,കൈകാലുകളില്‍
ചന്തനകുറികളുമിട്ട് ,
പീഠത്തില്‍ മുനയേറും, മുറിയും വടിവാള്‍  തൊട്ട്  വണങ്ങിയ
തുള്ളല്‍ക്കാരന്‍, വെളി കൊണ്ടങ്ങ് വെളിച്ചപ്പാടായ്......
മേളം മുറുകി ...
ചെണ്ട ക്കൊലുകള്‍  പെരുകിയ താളം ധ്രുത ഗതി ,
ആര്‍പ്പ് വിളിച്ചു , പിള്ളേര്‍ ആര്‍ത്തു വിളിച്ചിട്ടലമുറയിട്ടും-
മേളംകൂട്ടി .മെല്ലെ കൈകള്‍ വിറച്ചു .പൂക്കുല തുള്ളി .
ചുണ്ടില്‍ ചെറുചിരി വിറയാര്‍ന്നരമണി ,
ദേഹം തുള്ളി വിറച്ചിട്ടമ്പല മകമതിലോടി നടന്നു് 
വെളിച്ചപ്പാടാ പൂപ്പട തന്നുടെ പിന്നിലിരുന്നിട്ടോരോ ചെരുപിടി ,
പിന്നെ പെരുകിയ പിടിയോരോന്നും ,തലയ്ക്കു് മുകളില്‍,മച്ചില്‍
തട്ടും തക്ക വിധത്തില്‍ വാരിയെറിഞ്ഞു കളിച്ചു രസിച്ചു . 
ചാഞ്ചാടിയിരുന്നൊരു  കാര്‍ന്നോന്മാര്‍ ,കരയാളന്മാര്‍
പെരുമാള്‍ കൂടിയ ദേഹം കണ്ടു വണങ്ങിയെണീറ്റു.
ചാടിയെണീറ്റു. പെരുമാള്‍ ഉറഞ്ഞെണീറ്റു.
മുനയേറും വടിവാള്‍ കയ്യിലെടുത്തു .
താളത്തില്‍ ,മേളത്തില്‍ തിരു നര്‍ത്തനമാടി.
വലുതായൊന്നു ചിരിച്ചു പെരുമാള്‍ വടിവാള്‍ ചുറ്റി  നടന്നു .
ദിക്കുകള്‍ നാലും നോക്കി  വീണ്ടും ഖഡ്ഗം മാറില്‍ .
പെരുമാള്‍ ക്കൂടിയ ദേഹം കണ്ടു് പെരുകിയ കുരവ മുഴക്കി 
വൃദ്ധകള്‍, മദ്ധൃ വയസ്കര്‍ , നമ്ര ശിരസ്കര്‍ തരുണികള്‍
താണുവണങ്ങി.
പിന്നില്‍ ......
അവരുടെ കായസ്ഥം,വടിവുകള്‍ ,മിഴിചലനങ്ങള്‍ നോക്കി-
രസിച്ച് ചിരിച്ച് കളിക്കും തരുണന്മാരിലൊരുത്തന്‍, കാര്യപുടന്‍ ,
നിരീശ്വര ചിന്തകന്‍ ഉര ചെയ്തു....
ഇങ്ങോര്‍, എന്തൊരു കള്ളത്തരമീ വെട്ടുകള്‍ വെറുമൊരുതട്ടിപ്പല്ലേ  
വചനം കേട്ടു.....
പെരുമാള്‍ വാശിയെടുത്തൂ,
വടിവാള്‍ വീശിയെടുത്തൂ,
ചെണ്ട ക്കൊലുകളറയും പോലാ ശിരസ്സില്‍ തുടരനെ വെട്ടി .
പെരുമാള്‍ ഉറഞ്ഞു തുള്ളി ,
ചെണ്ടകളറഞ്ഞുവായിച്ചവരുടെ 
കയ്യുകള്‍ കുഴഞ്ഞു തളര്‍ന്നു ,
പെരുമാള്‍ മറിഞ്ഞു വീണു,
ഘോഷംമുറിഞ്ഞു നിന്നു.
പെരുമാള്‍ ദേഹം വിട്ടോ ?
തെല്ലൊരു സംശയമുള്ളിലോതുക്കി ,
ഉടയോന്‍ കുടിയ ദേഹം കണ്ടുനിറഞ്ഞൊരു മനവും പേറി
ഭസ്മ,നിവേദ്യം വാങ്ങി, ഭക്തജനങ്ങള്‍ മടങ്ങി.
പിണിയാള്‍ ,
തേങ്ങയുടച്ച്, ഇരുപാതികളിലും തിരുതുണി വച്ച് ,കത്തിച്ച്,
കതിനാ വെടികള്‍ മുഴങ്ങി.
വീണ്ടും കര്‍പ്പൂരത്തീ കത്തിച്ച് . ആരതി കൊണ്ടൂ.....
മുന്നേ ചെയ്യും ചെയ്തികളെല്ലാം ചെയ്തിട്ടും മയക്കമുന്നരാതുള്ളൊരു
തുള്ളല്‍ക്കാരന്‍ തന്നുടെ പിന്നിലിരുന്നിട്ട്...പിണിയാള്‍  മെല്ലെ മൃത-
മേനിയതില്‍ തട്ടി വിളിച്ചു.
കണ്ടു ..............
പീഠം നൊക്കീട്ടൊഴുകും ചുടു നിണം  പുഴപോല്‍ ,
ഉത്ഭവ സ്ഥാനം ശിരസ്സില്‍ , ആഴത്തില്‍ മുറിവൊരു പര്‍വ്വത 
ശിഖരം തന്നിലെ പിളര്‍പ്പ് പോലെ  ................... 
              ***************                                                      
സന്ധ്യ മടങ്ങി, വര്‍ഷം തന്നിതിലൊരുനാള്‍
ചെരുവയറാറും, പിന്നെ പെരുവയര്‍ രണ്ടും നിറയാനുള്ളൊരു
പടിയും വാങ്ങി ,പടികള്‍ മെല്ല കയറിവരു ന്നൊരു തുള്ളല്‍ -
ക്കാരന്‍ തന്നുടെ കൈയ്യിലെ തുന്നി സഞ്ചിയിലെ  ചില്ലറ
നാണൃം എണ്ണി തിട്ടം തീര്‍ക്കാന്‍ മാത്രം  മങ്ങിയ വെട്ടം
ഉതിര്‍ക്കും ,ഇറയത്തേറിയിരിയ്ക്കും കുത്തുവിക്കിലെ
തിരിയും കെട്ടൂ................   
                    *****************

             
പിൻകുറിപ്പ്‌:
സാധാരണ കേരളത്തിന്റെ വടക്ക് ഭാഗത്ത് നടമാടുന്ന ഒരു കലാ രൂപമാണ് തെയ്യം. കുരുത്തോല ,പ്രകൃതിയില്‍  നിന്നെടുത്ത വര്‍ണ്ണങ്ങള്‍ എന്നിവ കൊണ്ടുള്ള വേഷ പകര്‍ച്ചയും.വ്യത്യസ്ഥമായ പാട്ടും,താളവും എന്നിവ ഇതിന്‍റെ സവിശേഷതകളാണ്.കണ്ടനാര്‍ കേളന്‍ തെയ്യം,മുച്ചിലോട്ട്  ഭഗവതി തെയ്യം  തുടങ്ങിയ നിരവധി തെയ്യങ്ങളുണ്ട്. എന്നാൽ കേരളത്തിന്റെ   തെക്ക് ഭാഗത്ത്‌ അതിനു പകരമെന്നോണംകണ്ടു വരുന്ന ഒന്നാണ് ഊട്ട് . മാടന്‍ത്തമ്പുരാന്‍ ,അയണിയോട്ടു തമ്പുരാന്‍,ഉലകുടപെരുമാള്‍,ചാത്തന്‍തമ്പുരാന്‍ തുടങ്ങിയ നിരവധി തമ്പുരാക്കന്മാരെകുടിയിരുത്തിയിരിക്കുന്ന ക്ഷേത്രങ്ങള്‍ തെക്കന്‍ കേരളത്തില്‍ ഉണ്ട് .നിര്‍ഭാഗ്യവശാല്‍  ഊട്ടും,പാട്ടും ഇന്ന് പല അമ്പലങ്ങളില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ് . അയ്യടിത്താളത്തില്‍ ,ചെണ്ട ക്കൊലുകള്‍ പെരുക്കുന്ന താള ഘോഷത്തില്‍ കുലദൈവങ്ങളെ  മനസ്സിലാവാഹിച്ച് സ്വയം മറന്നു് തുള്ളിയാര്‍ക്കുന്ന കോമരങ്ങളും അപ്രത്യക്ഷമായി.... സത്യത്തില്‍ ഇതൊരു ആചാരാനുഷ്ഠാന കലയണ്.
നശിക്കപ്പെടുന്ന നാടോടി കലാരൂപം ഒന്നു കൂടി .............!      

3 comments:

  1. പിന്‍കുറിപ്പില്‍ പറഞ്ഞത് ശരിയാണ്. വടക്ക് കണിയാനും തെയ്യവുമായ് വലിയ ബന്ധമൊന്നും ഇല്ല. കണിയാനെന്നത് വടക്കില്ലെന്നാണ് തോന്നുന്നത്. പഠിച്ചിട്ടില്ല, ചെറിയ അറിവ് വെച്ചെഴുതിയതാണിത്.

    ReplyDelete
  2. നന്ദി, വായിച്ചതിൽ സന്തോഷം........ ചന്തുനായർ

    ReplyDelete
  3. ചെണ്ടപ്പെരുക്കങ്ങളില്‍ താളത്തിലാടി തുള്ളല്‍ പാട്ടിലേക്ക്...
    ഒരു തെയ്യം തുള്ളല്‍ കണ്ട പ്രതീതി അങ്കിള്‍....
    നേരിട്ട് കണ്ടിട്ടില്ല..
    സിനിമയിലും മറ്റും കണ്ട വിവരവും വായിച്ചറിവും മാത്രം...
    ഉറഞ്ഞാടിയിട്ടും...
    'ചെരുവയറാറും, പിന്നെ പെരുവയര്‍ രണ്ടും നിറയാനുള്ളൊരു

    പടിയും വാങ്ങി ,പടികള്‍ മെല്ല കയറിവരു ന്നൊരു തുള്ളല്‍ -

    ക്കാരന്‍ തന്നുടെ കൈയ്യിലെ തുന്നി സഞ്ചിയിലെ ചില്ലറ—

    നാണൃം എണ്ണി തിട്ടം തീര്‍ക്കാന്‍ മാത്രം മങ്ങിയ വെട്ടം

    ഉതിര്‍ക്കും ,ഇറയത്തേറിയിരിയ്ക്കും കുത്തുവിക്കിലെ

    തിരിയും കെട്ടൂ..'
    ഇഷ്ടമായ്‌ കവിത, അങ്കിള്‍.

    ReplyDelete