Sunday, June 1, 2014

ഒറി എന്ന ഗ്രാമത്തിലെ പെൺകുട്ടി- അവതാരിക


                                                                                                                                                                     റഷീദ് തൊഴിയൂരിന്റെ  പുസ്തകത്തിന്റെ അവതാരിക                                                                                                                                                         
ഒറി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി
യമുനാജലം വിഷമയമാകനുള്ള കാരണം അതിൽ കാളിയ നാഗം വസിച്ചിരുന്നു എന്നതായിരുന്നു.ഈ കാളിയൻ ആരാണ്? ശ്രീമദ് ഭാഗവതത്തിൽ  അധ്യാത്മഭാവം എപ്പോഴും ഒടുവിലാണ് വെളിപ്പെടുത്താറുള്ളത്.ശ്രീകൃഷ്ണന്‍ കാളിയ മർദ്ദനം ചെയ്ത ശേഷം കാളിയൻ തന്നെ പറയുന്നത് നോക്കാം
വയം ഖലാ:സഹോത്പത്ത്യാ താമസാ ദീർഘമന്യവ:
സ്വഭാവോ ദുസ്ത്യജോ നാഥ ലോകനാം യദസദ്ഗ്രഹ:
ഹേ നാഥാ ഞാൻ ജന്മനാതന്നെ ദുഷ്ടനും,തമോഗുണിയും,മഹാക്രോധിയും ആണ്. മിഥ്യാഭിനിവേശത്തെ ത്യജിക്കുക എന്നത് പ്രയാസമാകുന്നതു പോലെ എനിക്കെന്റെ സ്വഭാവവും മാറ്റാൻ കഴിയുന്നില്ലാ.
ചുരുക്കത്തിൽ ഈ സംസാരത്തിൽ മോഹം,മിഥ്യാഭിനിവേശമാകുന്ന ദേഹാത്മഭാവത്തിൽ നിന്നും ഉണ്ടാകുന്നതാണ്.ശരീരമാണ് ഞാനെന്നു തോന്നുമ്പോൾ ശരീരത്തിന്റെ സുഖം ആത്മാവിന്റെ സുഖമായി തോന്നും.അതനുസരിച്ച് ശരീരത്തിന്റെ പരമാണുക്കളും മാറി പോകുന്നതിനാൽ, ആ സ്വഭാവത്തെ ത്യജിക്കാൻ മർത്ത്യർക്ക്  പ്രയാസമായി തീരുന്നു.
 ഇന്നത്തെ കാലത്ത് രാജ്യങ്ങളിൽ നിയമം ഭൂരിപക്ഷ അടിസ്ഥാനത്തിലാണല്ലോ നിർമ്മിക്കുന്നതും നടപ്പാക്കുന്നതും. ഈ ഭൂരിപക്ഷക്കാരിൽ മനോബലവും സംയമവും ഇല്ലാത്ത ദേഹാഭിമാനികളാണധികവും.അവർ പാസ്സാക്കുന്ന നിയമങ്ങൾ എല്ലാവരും സ്വീകരിക്കേണ്ടി വരുന്നു.പക്ഷേ വ്യക്തികൾ സംസ്കാര സമ്പന്നരാവാതെ സമുദായവും,രാജ്യവും പുരോഗമിക്കില്ലാ.  ഉത്തമ സംസ്കാരം ഉണ്ടാകാൻ ഉത്തമ ജീവിതം നയിക്കണം. ഉത്തമജീവിതം നയിക്കാൻ മാതൃകാജിവിതം നയിക്കുന്ന ഒരാളെ(മാതാവോ,പിതാവോ,ഗുരുവോ ആരുമാകാം)ആദർശപുരുഷനായി സ്വയം സ്വീകരിക്കണം.സംസ്കാരഹീനരുടെ ഭൂരിപക്ഷാഭിപ്രായത്തേക്കാൾ  ഉത്തമ ബുദ്ധിക്കാണ് നാം കൂടുതൽ പ്രാധാന്യം നൽകേണ്ടത്.
         ഒരു നല്ല ചിത്രം എഴുതണമെങ്കിൽ നിർമ്മലമായ തുണിയോ,കടലാസോ ആദ്യം കരുതണം.അതുപോലെ സംസ്കാരം ഉള്ളിൽ പതിയണമെങ്കിൽ മനസ്സ് നിർമ്മലമായിരിക്കണം. പക്ഷേ ചെറു പ്രായത്തിൽ തന്നെ നീച സംസ്കാരം ഉള്ളിൽ പതിഞ്ഞു പോയിട്ടുണ്ടെങ്കിൽ പുതിയവ പ്രാപ്തമാക്കുവാൻ വളരെ ബുദ്ധിമുട്ടുണ്ട്താനും. സംഘടനകളുടെ നിയമങ്ങൾ തമോഗുണികൾക്ക് പ്രയോജനകരമാണ്. സത്വഗുണികൾക്ക് അവ കൂടുതൽ ബന്ധനത്തിനിടയാക്കുന്നു. ഇന്ദ്രിയങ്ങളെ സ്വയം സംയമം ചെയ്യാൻ സാധിക്കുന്നവർക്ക്,സംയമനത്തിനു വേണ്ടി നിയമങ്ങളുടെ ആവശ്യം ഉണ്ടാകുന്നില്ലാ.
നമ്മുടെ നിയമങ്ങൾ ഇപ്പോൾ എല്ലാപേർക്കും സമാന അവകാശം കൊടുത്തിരിക്കു കയാണല്ലോ. പക്ഷേ അവകാശമെന്നാലെന്ത്, സമാനതയെന്നാൽ എന്ത്. നിയമം എന്നാൽ എന്ത്; ഇതൊക്കെ വേണ്ടപോലെ വിചാരിച്ച് നോക്കി മനുഷ്യരുടെ ആത്മ വികാസത്തിനു ഈ നിയമങ്ങൾ എത്രമാത്രം പ്രയോജനകരമാണെന്ന് ചിന്തിച്ച് നോക്കേണ്ട കാലം അതി ക്രമി ച്ചിരിക്കുന്നു.ജീവിതത്തിന്റെ ആദർശം സ്പഷ്ടമായി മനസിലാക്കാത്തത് കൊണ്ടാണ് സകലരേയും എതെങ്കിലും വിധത്തിൽ ഒരു പോലെ ആക്കി തീർത്താൽ സമാനത കൈ വന്നു എന്ന് വിചാരിക്കുന്നത്.ഇങ്ങനെ സമാനതാരൂപികളായ കഴുതകളുടെ സമുദായത്തിൽ പലർക്കും ആത്മാനന്ദം അനുഭവിക്കാൻ കഴിയില്ലാ,സാധിക്കുകയുമില്ലാ.പലരും ഒരു പോലെയുള്ള തെറ്റുകൾ ചെയ്യുന്നതായി പലപ്പോഴും കാണാം. അതുകൊണ്ട് തന്നെ ഭൂരിപക്ഷ അഭിപ്രായത്തേക്കാൾ ഒരു ഉത്തമ ബുദ്ധിക്ക് വളരെ അധികം നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും.എന്നാണെന്റെ പക്ഷം.
ഇംഗ്ലീഷുകാരുടെ ഭരണ കാലത്ത് ,വക്കീലന്മാരും,ബാരിസ്റ്റർമാരും വർദ്ധിച്ച് വന്നപ്പോൾ അനേക വിധത്തിലുള്ള കേസുകൾ വർദ്ധിക്കാൻ തുടങ്ങി. അതിൽ ഒരു ബാരിസ്റ്റർ സംയമി ആയിരുന്നതിനാൽ കള്ളക്കേസുകൾ വാദിക്കാൻ ഇഷ്ടപ്പെട്ടില്ലാ.അദ്ദേഹം ലോകത്തെ കൃത്രിമ സുഖങ്ങൾ ഉപേക്ഷിച്ച് ,ദാർദ്ര്യത്തെ സ്വയം വരിച്ചു. ഇത് ആ മഹാന്റെ ഉത്തമ ബുദ്ധികൊണ്ട് സാധിച്ചതാണ്.ആ മഹാൻ മറ്റാരുമല്ല നമ്മുടെ സ്വന്തം മഹാത്മാ ഗാന്ധി.
അദ്ദേഹം മുതലാളികളുടെയും,ജന്മിമാരുടെയും അനീതികളെ എതിർത്തു. തൊഴിലാളിക ളുടെയും,കർഷകരുടെയും,സുസ്ഥിതിക്ക് സഹായിച്ചു.ഉത്തമമാ‍യവിധം  ധന വിതരണം എങ്ങനെ സാധിക്കാമെന്ന് ദൃഷ്ടാന്തീകരിച്ച് കാണിച്ചു. എന്നാൽ തൊഴിലാളികളുടെ ശക്തിയും സമ്പത്തുംവർദ്ധിച്ചെങ്കിലും  അവർക്ക് ധനഭോഗത്തിൽ സംയമ ഇല്ലാതായി തീർന്നു.ജീവന്റെ ആദർശം നമ്മൾ ഭാർതീയർക്ക് ഇനിയും മനസിലായിട്ടില്ലാ എന്നത് സങ്കടകരമായ ഒരു കാര്യമായിതീർന്നിരിക്കുന്നു.ഇപ്പോൾ എല്ലവർക്കും എങ്ങനെ പ്രഖ്യാതരാകണം എന്ന ഒറ്റ ചിന്തയെ ഉള്ളൂ..

ഞാൻ ഇത്രയും പറഞ്ഞതു റഷീർ തൊഴിയൂരിന്റെ പുതിയ പുസ്തകത്തിലെ കഥകളെ കുറിച്ചു പറയാനാണ്. റഷീദ് എന്ന എഴുത്തുകാരനിൽ കാണുന്ന വ്യക്തി സ്വഭാവം തന്നെയാണ് ഈ കഥകളിലെല്ലാം നിറഞ്ഞു നിൽക്കുന്നതും. ദയ,കാരുണ്യം,പരസ്പര ബഹുമാനം, ലളിത ജീവിതം, അഹങ്കാരമില്ലായ്മ ഒക്കെ അദ്ദേഹം തന്റെ രചനകളിലും വ്യക്തമായി പ്രകടമാകുന്നുണ്ട്. ഹോ..അസാമാന്യം‘ എന്നൊന്നും ഈ കഥക്ക് ഞൻ അലങ്കാരം നൽകുന്നില്ലാ. പക്ഷേ കുട്ടികൾക്ക് പോലും വായിച്ച് മനസിലാക്കാനുള്ള രീതിയിൽ വളരെ ലളിതമായാണ് അദ്ദേഹം കഥകൾ എഴുതിയിരിക്കുന്നത്.
എന്ന ഈ കഥാ സമാഹാരത്തിൽ പത്ത് കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സുഖലോലുപതയുടെ പര്യവസാനംഎന്ന കഥയിൽ തന്നിഷ്ടകാരനും ദുർ നടപ്പുകാരനുമായ ഒരച്ചനും,അയാളുടെ മകളും,പിന്നെ അവളുടെ കാമുകനുമാണ് പ്രധാന കഥാപാത്രങ്ങൾ വിഷയത്തിൽ പുതുമയില്ലെങ്കിലും മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേക്ക് ആ കഥ വായനക്കാരെ കൊണ്ട് പോകുന്നു. കഥാകാരനു ഗ്രാമത്തോടുള്ള തീവ്രമായ അടുപ്പം കഥയിലാകെ പ്രതിഫലിക്കുന്നു. .
നാഗബന്ധം എന്ന.രണ്ടാമത്തെ കഥയും നടക്കുന്നത്  ഗ്രാമത്തിൽ തന്നെയാ.ഇത്തവണ കഥാകാരൻ സർപ്പം തുള്ളലിനെ പശ്ചാത്തലമാക്കിയിരിക്കുന്നു.നായകനും,പ്രതിനായകനും ഒക്കെ കഥയിൽ വന്നു പോകുന്നെകിലും പ്രധാന കഥാപാത്രമായ രേണുക ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നു. കഥ ഞാനിവിടെ പറയുന്നില്ലാ... അതു വായനയുടെ രസചരട് പൊട്ടിക്കും
'കാണുന്ന സ്ത്രീകള്‍ എല്ലാവരും സഹോദരിമാര്‍ ആണെന്ന് പറഞ്ഞാല്‍ പിന്നെ  സംഗതി എളുപ്പമായല്ലോ . ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ സംഭവങ്ങളും എന്നോട് തുറന്നു  പറയുന്ന   ഗോപേട്ടന്‍ എന്ത് കൊണ്ട് എന്നില്‍ നിന്നും ഈ വിവരം   മറച്ചു വെച്ചു .നിങ്ങളുടെ മനസ്സില്‍   ദുരുദ്ദേശമാണ് .നിങ്ങള്‍ക്ക് എന്നെ മതിയാവതെയാണ് വേറെ പെണ്ണിന്‍റെ സുഖംതേടിപോകുന്നത് .നിങ്ങള്‍ വഞ്ചകനാണ് ....എനിക്ക് നിങ്ങളെ കാണേണ്ട ."വ്യാകുലതകൾ എന്ന മൂന്നാമത്തെ കഥയിലെ ഈ വാചകത്തിൽ നിന്നു തന്നെ കഥയുടെ ഏകദേശ രൂപം വായനക്കാർക്ക് കിട്ടിയിരിക്കും അല്ലേ, അതെ ഒരു പുരുഷൻ ഒരു സ്ത്രീയോടെ കൂടുതൽ അടുത്ത് പെരുമാറിയാൽ അതിൽ പ്രണയവും ,സെക്സും കാണുന്നവരാണ് നമ്മൾ.ഇവിടെ കഥാകാരൻ തന്റെ സ്വഭാവം വ്യക്തമാക്കുന്ന രീതിയിലുള്ള ഒരു കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്.
വിധിയുടെ പൊയ്മുഖങ്ങൾ, ഇതും ഒരു പ്രണയ കഥ തന്നെയാണ് ആതിരയും വിഷ്ണുവും,വിഷ്ണു സംഗീതം പഠിപ്പിച്ച കുട്ടിയാണ് ആതിര. അവളെ മറ്റൊരാൾ വിവാഹം ചെയ്തു. പ്രണയം പുറത്തു പറയാതെ അവളുടെ നല്ല ജീവിതത്തിനു വേണ്ടി അയ്യാൾ എലാം ത്യജിച്ചു. പ്ന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം അവൾ ലണ്ടനിൽ നിന്നും തിരിച്ചെത്തുന്നതു മുതലാണ് കഥ തുടങ്ങുന്നത്.. ഇവിടെയും കഥകാരൻ സംയമനത്തിന്റെ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.
പ്രതിബന്ധം എന്ന കഥയിൽ ആറുമക്കളിൽ മൂത്തവളായ സൂസന്റെ കഥ യാണ് അവിവാഹിതയായി നിന്നു കൊണ്ട് അവൾ തന്റെ സഹോദരങ്ങളെ എല്ലാം പഠിപ്പിച്ചു വലിയ നിലയിലെത്തിക്കുന്നു. ഇവിടെയും സ്നെഹത്തിന്റെ മന്ത്രണം വായനാക്കരിൽ ശ്രവ്യമാകുന്നു.
പെയ്തൊഴിയാതെ എന്നെ കഥ യിലെ ഷാഹിന എന്ന കഥാപാത്രം ഇന്നിന്റെ നേർക്കാഴ്ച യാണ്. വിവാഹിതയായ ഒരുവൾ ചാറ്റിംഗിലൂടെ വഞ്ചിക്കപ്പെടുന്നതും തുടർന്ന് അരങ്ങറുന്ന, തീവ്രമായ സംഭവങ്ങളും വായനെക്കാരെ ചിന്തിപ്പിക്കുന്നു. ചിലയിടങ്ങളിൽ കണ്ണു നനയിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ പുസ്തകത്തിലെ നല്ല രചനകളിലൊന്നാണിത്.
`ഒറി എന്ന ഗ്രാമത്തിലെ പെണ്‍കുട്ടി ആര്‍ത്തലച്ച് പെയ്ത ഏതാനും ദിവസത്തെ മഴ കോസി നദിയിലെ ജല വിതാനം ഉയര്‍ത്തി നദിക്കരയില്‍ അനേകം വര്‍ഷങ്ങളായി കഴിഞ്ഞു വന്നിരുന്ന ആയിരക്കണക്കിന് മനുഷ്യരുടെ വിഭവങ്ങള്‍ക്കു മീതെ കോസിയായിലെ ജലം പരന്നൊഴുകി .ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല . പതിനായിരത്തിലധികം പേരാണ് കോസി നദി കരയിലെ  വിവിധ ഗ്രാമങ്ങളില്‍നിന്നും  തുടച്ചു നീക്ക പെട്ടത് അനേകായിരം കുടിലുകള്‍  വെള്ളത്തിനടിയില്‍ പെട്ടു  .അവരിൽ ചിലർ ഭിഷാടനത്തിനായി കേരളത്തിൽ എത്തപ്പെട്ടു.അവിടെ രക്ഷകനായി എത്തുന്ന അനൂപ് എന്നചെറുപ്പകാരനിലൂടെ വികസിക്കുന്ന ഈ കഥയിൽ നന്മയുടെ നേരോട്ടം കാണാം. നമുടെ ചെറുപ്പകാർ വായിച്ചിരിക്കേണ്ട ഒരു കഥയായി തോന്നി.
 വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നാട്ടിന്‍ പുറത്ത് ജീവിക്കുന്ന ചില മനുഷ്യ ജന്മങ്ങളില്‍ പ്രതിക്ഷിക്കാതെ ജീവിത സാഹചര്യത്തില്‍ വന്നു ഭവിക്കുന്ന ചില നഗ്‌നസത്യം. ഈ കഥയിലെ പ്രിയപെട്ടവര്‍ മാളൂ എന്ന് വിളിക്കുന്ന മാളവികയുടേയും,ഉണ്ണീ എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണന്റെയും ജീവിതത്തില്‍ സംഭവിച്ചതും സംഭവിക്കാന്‍ പാടില്ലാത്തതും ആയിരിക്കണെ എന്നു ചിന്തിച്ച് പോകുന്ന കഥയാണു ദൃഷ്ടാന്തം
കാലം അയാളുടെ ചിന്തകളെ മുഴു നീള കൃഷിക്കാരന്‍റെ ആക്കി മാറ്റിയിരിക്കുന്നു.ഇപ്പോള്‍ അയാളുടെ മനസ്സില്‍ സൈന്യസേവനം ഇല്ലആക്രമണം ഇല്ല ,വെടിഉണ്ടഇല്ല,പീരങ്കി ഇല്ല,ബോംബാക്രമണംഇല്ല ,അല്ലെങ്കിലും ഒരു കാലിന് മുട്ടിന് താഴെ ഇല്ലാത്ത അയാളുടെ മനസ്സില്‍ ഇനി  ചിന്തകള്‍ക്ക് എന്ത് പ്രസക്തികുടുംബം കൃഷിയിടം വീട്ഇതൊക്കെയാണ്  ഇപ്പോള്‍ അയാളുടെ മുഴുനീള ചിന്തകള്‍ . അയാള്‍ ചാരുകസേരയില്‍ കിടന്ന്.വൃക്ഷശിഖരങ്ങളിലേക്ക് നോക്കി .വൃക്ഷശിഖരങ്ങളില്‍ ഇരുന്ന് പാടുന്ന പക്ഷികളെകണ്ടപ്പോള്‍.അയാളുടെ മനസ്സ് മന്ത്രിച്ചു.യാതനകള്‍ തരണം ചെയുക എന്നതാണ് മനുഷ്യന്‍റെ കര്‍ത്തവ്യം .മനസ്സില്‍ വിഷമങ്ങള്‍ വരുമ്പോള്‍ തളരാന്‍ പാടില്ല .ഇല്ല ഞാന്‍ തളരില്ല എന്‍റെജീവിത യാതനകള്‍ ഞാന്‍ തരണം ചെയുകതന്നെ ചെയ്യും ,.വിധിക്ക് തന്നെ ഇനിയും തോല്പ്പിക്കാനവില്ലെന്ന ഉറച്ച വിശ്യാസത്തോടെ,അയാള്‍ ചാരുകസേരയില്‍ നിന്നും എഴുന്നേറ്റ്.ഇടതുവശത്തെകൃതിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി ,കൃഷി ഇടത്തിലേക്ക് നടന്നു.“ജീവിത യാതനകൾഎന്ന കഥയിലെ അവസാനഭാഗമാണിത്  അദ്യം മുതൽ വായിച്ചു പോകാൻ തോന്നുന്ന ഈ വരികളിൽ നല്ലൊരു കഥകാരന്റെ കൈയ്യൊപ്പുണ്ട്..
ഹൃദയസ്പന്ദനം ഒരു അനാഥാലയത്തിന്റെ കഥ പറയുകയാണ്. സ്നേഹവും നന്മയുമായി അവിടെ എത്തുന്ന ചില നല്ല മനുഷ്യരുടെ കഥയും ഇതിൽ അനാവണം ചെയ്യപ്പെടുന്നു.
ഞാൻ ആദ്യം പറഞ്ഞു തുടങ്ങിയതുപോലെമാറ്റാൻ കഴിയാത്ത ദുർസ്സ്വഭാവങ്ങളെ നമ്മൾ മാറ്റുക. സ്നേഹവും ദയയും കാരുണ്യവും ഈ ലോകത്തിൽ വീണ്ടും തിരിച്ചു വരട്ടെഅത്തരം ചിന്തകളാകെ പരന്നു കിടക്കുകയാണ് ഈ പത്ത് കഥകളിലും, ഒരു വാക്ക് കൊണ്ടോ,ഒരു വായനകൊണ്ടോ,നമ്മൂടെ നാട് ഇതിൽ നിന്നെല്ലാം മോചനം ആഗ്രഹിക്കണം എങ്കിൽ ഇത്തരം കഥകളും കൂടി നമ്മൾ വായിച്ചിരിക്കണം.വാക്കുകൾ കൊണ്ടുള്ള കസർത്തോ ദുരൂഹമായ ചിന്താധാരയോ കഥകാരൻ ഇവിടെ പ്രയോഗിച്ചിട്ടില്ല.അദ്ദേഹത്തിന്റെ മനസ്സിൽ വരുന്ന നല്ല ചിന്തകളെ കഥകളാക്കാനാണ് റഷീദ് തൊഴിയൂർ ശ്രമിച്ചിരിക്കുന്നത്.ആ കഥകളിൽ നിന്നും നമുക്ക നല്ല പാഠങ്ങൾ പഠിക്കാനുണ്ട്.അതിനായി അദ്ദേഹം ഇനിയും  തൂലിക ചലിപ്പിക്കട്ടെഎല്ലാ ആശംസകളും നേരുന്നു.
ചന്തുനായർ