Monday, April 24, 2017

അഭിരാമി -കഥ-

അഭിരാമി. (നീണ്ടകഥ) ഭാഗം-ഒന്ന്.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
വിവേകാനന്ദപ്പാറയിലെ ക്ഷേത്രത്തിലും വള്ളുവർപ്രതിമയുടെ ചുറ്റിലും നിയോൺവിളക്കുകൾ തെളിഞ്ഞു.. ശക്തിയായെത്തിയ തിരമാല പാറക്കെട്ടിലിരിക്കുകയായിരുന്ന ദയാനന്ദസ്വാമിയെ കുളിപ്പിച്ചു.വളർന്ന താടിരോമങ്ങളിലെ ജലകണികകളിൽ അസ്തമയത്തിളക്കം.
ഇത്തരം ഒരു തിരമാല പ്രതീക്ഷിച്ചിരുന്നില്ല. അല്ലെങ്കിലും പ്രതീക്ഷിക്കുന്നതൊന്നുമല്ലല്ലോ ജീവിതം!
സംന്യാസിയായിട്ടും മനസ്സിനെ പിടിച്ചുനിറുത്താനാകാതെ വലഞ്ഞു.
നനഞ്ഞ കാഷായവേഷം ഭാരമായില്ല; മനസ്സിന്റെയത്ര.
‘എന്തേ ഇങ്ങനെ ?’ 
ചോദിച്ചത് മനസ്സാണ്. മറുപടി പറഞ്ഞില്ലാ
തെളിഞ്ഞത് പ്രധാനമന്ത്രിയുടെ രൂപം. രാവിലെയുള്ള പ്രാർത്ഥനാസമയത്താണ് അദ്ദേഹം എത്തിയത്. 
“നമസ്തെ സദാ വത്സലേ മാതൃഭുമേ
ത്വയാ ഹിന്ദു ഭൂമേ സുഖം വർദ്ധിതോഹം
മഹാ മംഗലേ പുണ്യ ഭൂമേ ത്വധർത്തെ
പതത്വേഷ കായോ നമസ്തെ നമസ്തെ...............”
നാഗപ്പൂരിൽ, സംഘത്തിന്റെ തേഡിയർ ഓ.ടി.സി ക്യാമ്പിൽവച്ചാണു നരേന്ദനാഥിനെ പരിചയപ്പെടുന്നത്; സംഘസ്ഥാനിൽ, പ്രാർത്ഥനചൊല്ലിയതിനു ശേഷം.
“നല്ല ഭാവമാണല്ലോ താങ്കളുടെ ആലാപനത്തിന് ! ഭായിയുടെ പേരെന്താ?”
“നരേന്ദ്രൻ”
നരേന്ദ്രനാഥ് ചിരിച്ചു.
“എന്റേയും പേര് അതാണല്ലോ !” 
നല്ലൊരു ബന്ധത്തിന്റെ തുടക്കം. 
നരേന്ദ്രന് നരേന്ദ്രനാഥിനേക്കാൾ എട്ടു വയസ്സ് പ്രായക്കൂടുതൽ. സംഗീതത്തിന്റെ തായ്‌വഴികളിലൂടെയുള്ള സഞ്ചാരം. നാരേന്ദ്രനാഥ് നല്ല പാട്ടുകാരനല്ല എങ്കിലും പാടുന്നവരോടു ബഹുമാനംകലർന്ന ആരാധന. സംഘത്തിന്റെ പ്രാർത്ഥനയും ഗണഗീതവും ഒക്കെ രാഗത്തിൽ പറഞ്ഞുകൊടുത്തുപഠിപ്പിച്ചു, യോഗയും.
“കാതലുള്ള ശരീരത്തിലേ ശക്തമാ‍യ മനസ്സുണ്ടാകൂ“ 
നരേന്ദ്രനാഥ് ആവർത്തിക്കുന്ന പല്ലവി. ശാരീരികമായും മാനസികമായും ശക്തൻ. ശാരീരികമുറകളിൽ മുമ്പൻ. ഖഡ്ഗവും ചുരികയും യോഗചാപ്പും ഒക്കെ ആ കൈകളിൽ ഭദ്രം. ദണ്ഡയാണ് ഇഷ്ടം. പുതിയമുറകൾ അദ്ദേഹം നരേന്ദ്രനു പഠിപ്പിച്ചുകൊടുത്തു. 
"എതിരാളികളെ നേരിടുന്നതിനല്ല. ഈ ഉപകരണങ്ങളും അഭ്യാസവും നമ്മുടെ ആത്മബലത്തിനാണ്. കഴിവതും ഇത് ഉപയോഗിക്കരുത്. മർമ്മമറിഞ്ഞാൽ നമ്മളാരേയും തല്ലില്ല. ജപ്പാകാർ കരാട്ടെ പഠിക്കുന്നത് എന്തിനാണ്‌ ? എതിരാളികളെ തകർക്കാനല്ല; എതിരിടുന്നവനെ നേരിടാൻ. നമ്മൾ പ്രാപ്തനാണു എന്ന വിശ്വാസത്തിന് അത് ആത്മബലമുണ്ടാക്കും“.
പലപ്പോഴും നരേന്ദ്രനാഥ് വാചാലനാകും. മൂന്നു മാസത്തെ ക്യാമ്പ് കഴിഞ്ഞ് പിരിഞ്ഞപ്പോൾ വല്ലാത്ത പ്രയാസം മനസ്സിൽ. നരേന്ദ്രനാഥ് ഒറീസയിൽ സംഘത്തിന്റെ പ്രചാരകനായി പോയി. നരേന്ദ്രൻ നാഗർകോവിലിലും.
ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപവത്കരിച്ചത് ആയിരത്തിതൊള്ളായിരത്തി അൻപത്തിയാറിൽ. അന്നു ഭരിച്ചിരുന്ന ഭരണകർത്താക്കൾ ചെങ്കോട്ടയെ കേരളത്തോടു കൂട്ടിച്ചേർത്തപ്പോൾ മലയാളത്തിനു നഷ്ടമായത് കന്യാകുമാരിജില്ല. നരേന്ദ്രൻ പ്രചാരകനായി എത്തിയപ്പോഴും കന്യാകുമാരിയിലും നാഗർകോവിലിലും ശുചീന്ദ്രത്തുമൊക്കെ ഏറിയപങ്കും മലയാളം സംസാരിക്കുന്നവരായിരുന്നു.
‘സംഘശക്തികലിയുഗേ’ എന്ന മന്ത്രം മനസ്സിൽ ഉരുവിട്ട് രാജ്യസ്നേഹികളെ വാർത്തെടുക്കുന്നതിലുള്ള തിരക്കിനിടയിലാണ് സ്വാമി ജ്ഞാനാനന്ദസരസ്വതിയുമായി അടുക്കാനിടയായത്. 
അന്നു,വിവേകാനന്ദമെമ്മോറിയൽ റോക്ക് കമ്മറ്റിയുടെ പ്രസിഡന്റായിരുന്നു സ്വാമി. പുരാണേതിഹാസങ്ങളെയും ഉപനിഷത്തുകളേയും സ്വാമിവ്യാഖ്യാനിക്കുന്നതു കേൾക്കാൻ വളരെ ഇഷ്ടമായിരുന്നു നരേന്ദ്രന്. എപ്പോഴാണന്നോ എങ്ങനെയാണെന്നോ അറിയില്ല, സ്വാമിയുടെ ശിഷ്യനായി. 
പൂർവ്വാശ്രമത്തിലെ പേരുമാറ്റി. വിവേകാനന്ദസ്വാമിയെപ്പോലെ. പൂർവ്വാശ്രമത്തിൽ അദ്ദേഹത്തിന്റെ പേർ നരേന്ദ്രനായിരുന്നു. ശരീരം കാവിയുടുത്തു. മനസ്സ് വെളുപ്പും.
“സ്വാമി………………?”
അടുത്തുനിന്നുള്ള ചിരപരിചിതമാ‍യ ശബ്ദം. ദയാനന്ദസ്വാമി തിരിഞ്ഞുനോക്കി. ശങ്കരാനന്ദൻ ! സ്വാമിയുടെ ശിഷ്യരിൽ പ്രമുഖൻ.
“സായാഹ്നപൂജയ്ക്കു കാത്തിരിക്കുന്നു. എല്ലാപേരും”
“നടന്നോളൂ ഞാൻ വരാം”
ശിഷ്യൻ പോയെങ്കിലും സ്വാമിയ്ക്ക് എഴുന്നേല്ക്കാനായില്ല.
രാവിലെ പ്രധാനമന്ത്രി നരേന്ദ്രനാഥ് കാലു തൊട്ടുവണങ്ങിയതിനുശേഷമാണ് അതു സംഭവിച്ചത്.
സുന്ദരിയായഒരു സ്ത്രീ.കാലു തൊട്ടുവന്ദിച്ചു. തലയിൽ കൈവച്ചനുഗ്രഹിച്ചു. വശത്തെ പാത്രത്തിൽനിന്നു ഭസ്മമെടുത്ത് കുട്ടിയ്ക്കു നല്കി. 
“ഇതെന്റെ പി.എ-അഭിരാമി ” : നരേന്ദ്രനാഥ് പരിചയപ്പെടുത്തി.
ഒരു മാത്ര !
ആ കണ്ണുകൾ !!
ആ നോട്ടം !!!
ചില നോട്ടം അങ്ങിനെയാണ്; കരളിനെ കൊരുത്തുവലിക്കും. ജീവിതത്തിൽ മൂന്നാമത്തെ പ്രാവശ്യം ആണ് ഇത്തരം ഒരു നോട്ടത്തെ നേരിടുന്നത്. മനസ്സൊന്നു തിരിഞ്ഞോടി. ‘വാവതുറൈ മുനമ്പിൽ’ ആണ് അന്നിരുന്നത്; ഇപ്പോളിരിക്കുന്നതിനും ഇരുന്നുറു മീറ്റർ അകലെ.
ആയിരത്തിത്തൊള്ളായിരത്തിഅറുപത്തിരണ്ടിലെ ജനുവരിമാസം; വിവേകാനന്ദസ്വാമിയുടെ നൂറാംജന്മദിനത്തോടനുബന്ധിച്ച് സ്വാമിജി ധ്യാനിച്ചിരുന്ന പാറയിൽ ഒരു സ്മാരകം പണിയണമെന്ന് നാട്ടുകാർക്ക് ആഗ്രഹം. പാറയിൽ വിവേകാനന്ദസ്മാരകം പണിയുക, അതിലേക്കായി ഒരു നടപ്പാ‍ലം നിർമ്മിക്കുക. ‘കന്യാകുമാരികമ്മിറ്റി’ക്കു രൂപംനല്കി നാട്ടുകാർ.
മദ്രാസിലെ രാമകൃഷ്ണമിഷനും വിവേകാനന്ദപ്പാറയിൽ ഒരു ധ്യാനമന്ദിരം നിർമ്മിക്കണം എന്ന ആശയമുണ്ടായിരുന്നു. ഇരുസംഘടനകളും വിവേകാനന്ദസ്മാരകം എന്ന സ്വപ്നത്തിനായി ഒന്നിച്ചു.
പ്രദേശവാസികളായ, കത്തോലിക്കാവിഭാഗത്തിൽ‌പ്പെട്ട മുക്കുവർ ഇതിനെതിരായി. അവർ കരയിൽനിന്നു കാണാവുന്നവിധത്തിൽ ഒരു വലിയ കുരിശ് പാറയിൽ നാട്ടി. ഹൈന്ദവർ സംഘടിച്ചു. ഒപ്പം ക്രിസ്തീയരും. വാക്പോര് അടികലശലിൽവരെയെത്തി. തങ്ങളുടെ ആരാധനാസ്ഥലമായ പാറയിൽ കുരിശു നാട്ടിയ നടപടിയെ ചോദ്യംചെയ്ത് ഹൈന്ദവർ കോടതിയെ സമീപിച്ചു.
ഒടുവിൽ പാറ, വിവേകാനന്ദപ്പാറയാണെന്നും, കുരിശു നാട്ടിയത് കടന്നുകയറ്റമാണെന്നും മദ്രാസ് സർക്കാരിന്റെ ജുഡീഷ്യൽ കമ്മിറ്റിറിപ്പോർട്ട് വന്നു. ഒരു രാത്രിയിൽ കൊയിലാണ്ടിയിൽനിന്ന് എത്തിയ ആർ എസ് എസ് പ്രവർത്തകർ പാറയിൽനിന്ന് കുരിശ് നീക്കംചെയ്തു. പ്രദേശത്തു സാമുദായികമായ അസ്വസ്ഥത ഉടലെടുത്തു. ഇതേത്തുടർന്ന് വിവേകാനന്ദപ്പാറ നിരോധിതമേഖലയായി പ്രഖ്യാപിക്കപ്പെട്ടു. പോലീസ് കാവൽക്കാരായി. പാറ ‘കന്യകാമേരി’ പാറയാണെന്ന് അവകാശപ്പെട്ട് കത്തോലിക്കർ പ്രക്ഷോഭത്തിനിറങ്ങിയതോടുകൂടി സ്ഥിതിഗതികൾ നിയന്ത്രാണീതമായി.
പാറ വിവേകാനന്ദപ്പാറതന്നെയാണെന്നും എന്നാൽ പാറമേൽ തത്കാലത്തേക്ക് നിർമ്മാണങ്ങളൊന്നും പാടില്ലെന്നും മദ്രാസ് സർക്കാർ ഉത്തരവിറക്കി. വിവേകാനന്ദസ്മാരകശിലയൊരെണ്ണം പാറയിൽ സ്ഥാപിക്കുക എന്നതുമാത്രമാണു ഏകപോവഴി എന്ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം. ഭക്തവത്സലം. കത്തോലിക്കക്കാർ കോൺഗ്രസ്സിനും മുഖ്യമന്ത്രിയ്ക്കും എതിരായി.
ശിലാഫലകം സർക്കാർ ഉത്തരവുപ്രകാരം പാറയിൽ സ്ഥാപിക്കപ്പെട്ടെങ്കിലും കുരിശു നീക്കംചെയ്തതിനു പ്രതികാരമായി ശിലാഫലകം തകർത്ത് കടലിലെറിയപ്പെട്ടു.
കന്യാകുമാരിക്കമ്മിറ്റിക്കാർ രാഷ്ട്രീയസ്വയംസേവക് സംഘത്തിന്റെ സർസംഘചാലക്ക് ആയിരുന്ന ‘ഗുരുജി ഗോൾവാക്കറുടെ’ സമീപമെത്തി. ഗുരുജിയുടെ നിർദ്ദേശപ്രകാരം ആർ എസ് എസ് ജനറൽ സെക്രട്ടറി ശ്രീ ഏക്നാഥ് റാനഡെ കന്യാകുമാരിയിലെത്തി.
കമ്മിറ്റിക്കാരുടേയും സംഘക്കാരുടേയും എണ്ണം കുറവായിരുന്നു. അടിച്ചമർത്തലായിരുന്നില്ലാ ലക്ഷ്യം എങ്കിലും ‘സംഘശക്തി’കൊണ്ടേ എതിരാളികളെ നിയന്ത്രിക്കാനാവൂ എന്നു മനസ്സിലാക്കിയ റാനഡെ മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള പ്രവർത്തകരെ കന്യാകുമാരിയിലേക്കെത്തിച്ചു. അറുനൂറ്റിപന്ത്രണ്ടു പേർ. ഇവരുടെയൊക്കെ കാര്യങ്ങൾ നോക്കുന്നതിനും എതിർക്കുന്നവരെ എതിരിടാനുള്ള തന്ത്രങ്ങൾ മെനയാൻ ഏർപ്പാടുചെയ്തത് നരേന്ദ്രനെയായിരുന്നു.
പദസഞ്ചലനം!
വൈകുന്നേരങ്ങളിൽ, കന്യാകുമാരിയിലെ മണൽത്തിട്ടകൾ ആയിരത്തിയിരുന്നൂറ്റിപ്പതിനാലു പാദങ്ങളിലെ കറുത്ത ഷൂസുകൾ പൊടിക്കാറ്റുയർത്തി; കാക്കിനിക്കറും വെള്ളയുടുപ്പും കറുത്തതൊപ്പിയും തോളിൽ തൂക്കിയിട്ട ദണ്ഡയുമായി.
‘റൂട്ട്മാർച്ച്’കഴിഞ്ഞ് മറ്റുള്ളവരെ ക്യാമ്പിലേക്കു പറഞ്ഞയച്ചിട്ട് പാറക്കെട്ടിൽ ഇരിക്കാനുള്ള പുറപ്പാട്. മുന്നിൽ ളോഹയണിഞ്ഞ പുരോഹിതൻ വഴിതടഞ്ഞുനിന്നു.
തീക്ഷ്ണമായ നോട്ടം !!
കണ്ണുകളിൽ തീയാളുകയായിരുന്നോ?
“ഞങ്ങളെയൊക്കെ കൊല്ലാനുള്ള പുറപ്പാടാണോ?”
“എന്തിനാ അച്ചോ ?”
“താങ്കളാണിപ്പോൾ ഇവിടുത്തെ നേതാവെന്നറിഞ്ഞു. പടയൊരുക്കങ്ങൾ നടക്കുകയാണല്ലോ അല്ലേ?”
“അയ്യോ ഇവിടെ യുദ്ധമൊന്നുമില്ലച്ചോ”
“കുരിശുനാട്ടിയതു തെറ്റായിരിക്കാം, ശരിയായിരിക്കാം, ഞാനൊന്നും ന്യായീകരിക്കുന്നില്ല. പക്ഷേ ഇനി ഇവിടെ ഒരു തുള്ളി വീഴുകയാണെങ്കിൽ, അതെന്റെ തല തകർന്നുവീഴുന്ന രക്തമായിരിക്കണം. നിങ്ങളുടെ ദണ്ഡകൊണ്ടുള്ള ഒരു പ്രയോഗമുണ്ടല്ലോ എന്താ അത് ? ‘ശിരമാർ’ അല്ലേ ? നോക്കൂ നരേന്ദ്രൻ എന്നെ കൊന്നിട്ടേ മറ്റൊരു ക്രിസ്ത്യാനിയുടെ ശവശരീരം ഇവിടെ വീഴാൻ പാടുള്ളു, ആജ്ഞയല്ല അപേക്ഷയാണ് !.”
തീയെരിയുന്ന കണ്ണുകൾ !
ആഗ്നേയാസ്ത്രം!!
മറുപടി കേൾക്കുന്നതിനുമുമ്പേ അച്ചൻ തിരിഞ്ഞുനടന്നു. തലകുമ്പിട്ടിരുന്നു.
“സ്വാമീ.”
ചിന്തയിൽനിന്നു ഞെട്ടിയുണർന്നു.. സമീപത്തായി ഗബ്രിയേലച്ചൻ. കന്യാകുമാരിയിലെ കാത്തലിക് ചർച്ചിലെ ഇപ്പോഴത്തെ ഫാദർ.
എണീറ്റു.
“ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ”
“ഇപ്പോഴും എപ്പോഴും സ്തുതി. സ്വാമി എന്താ ഇവിടെ?”
“വെറുതേ അച്ചോ”
“വിരുന്നുകാരുണ്ടല്ലോ അല്ലേ? നാളെയല്ലേ പുതിയപ്രാർത്ഥനാലയത്തിന്റെ ഉദ്ഘാടനം ?”
“അതേ അച്ചോ”
“ക്ഷണക്കത്തുണ്ട്…നേരത്തേയെത്താം”
“സുസ്വാഗതം”
അച്ഛൻ നടന്നു. പിന്നെയൊന്നു തിരിഞ്ഞുനിന്നു.
“ഞാൻ ആ വഴിക്കാ, വരുന്നോ ?“
“ഫാദർ നടന്നോളൂ”
മനസ്സിനാകെ ചാഞ്ചാട്ടം. ഇവിടെനിന്ന് ഒരുകിലോമീറ്ററോളംനടക്കണം ‘വിവേകാനന്ദപുരത്തേയ്ക്ക്’.കാലുകൾ ചലിക്കുന്നില്ലല്ലോ.സമയമേറെയായി. സായാഹ്നപ്രാർത്ഥനയ്ക്ക് പ്രധാനമന്ത്രിയോടൊപ്പം ആ സ്ത്രീയും കാണും. എങ്ങനെയാണ് അവരെ നേരിടുക.?
(തുടരും)
((((((((((((((((((((((((((((((((((((((()))))))))))))))))))))))))))))))))))))))))))))))))))))))))))))))

1 comment: